ഫ്രാന്‍സില്‍ ആറ് വിമാനത്താവളങ്ങള്‍ക്കു നേരെ ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു: അധ്യാപകന്റെ കൊലപാതകത്തിന് പ്രചോദനം ഇസ്ലാമിക് സ്റ്റേറ്റെന്ന് പ്രതി

ഫ്രാന്‍സില്‍ ആറ് വിമാനത്താവളങ്ങള്‍ക്കു നേരെ ബോംബ് ഭീഷണി;  യാത്രക്കാരെ ഒഴിപ്പിച്ചു: അധ്യാപകന്റെ കൊലപാതകത്തിന് പ്രചോദനം  ഇസ്ലാമിക് സ്റ്റേറ്റെന്ന് പ്രതി

പാരിസ്: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഫ്രാന്‍സിലെ ആറ് വിമാനത്താവളങ്ങള്‍ ഒഴിപ്പിച്ചു. ബോംബ് ആക്രമണം നടത്തുമെന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചതോടെയാണു വിമാനത്താവളങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചത്. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്.

പാരിസിനു സമീപത്തുള്ള ലില്ലി, ലിയോണ്‍, നാന്റെസ്, നൈസ്, ടൗലോസ്, ബൗവായിസ് എന്നീ വിമാനത്താവളങ്ങളാണ് ഒഴിപ്പിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയെന്നും ഇതിനെത്തുടര്‍ന്നു പരിശോധന കര്‍ശനമാക്കിയെന്നും ഫ്രാന്‍സ് ഡിജിഎസി വക്താവ് അറിയിച്ചു. നിലവില്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണഗതിയിലാണെന്നും അധികൃതര്‍ അറിയിച്ചു.

ഹമാസ് ഇസ്രയേല്‍ ആക്രമിച്ചതിനു പിന്നാലെ ഫ്രാന്‍സിലും ഭീകരാക്രമണ ഭീഷണിയുണ്ടായിരുന്നു. ഇതിനു പിന്നാലെ അരാസ് നഗരത്തില്‍ ഒരു അധ്യാപകനെ 20-കാരനായ അക്രമി കുത്തിക്കൊന്നിരുന്നു. കൊലപാതകം ഭീകരാക്രമണമാണെന്ന് ഫ്രഞ്ച് പൊലീസ് സ്ഥിരീകരിച്ചു. 'ഇസ്ലാമിസ്റ്റ് ഭീകരാക്രമണം' എന്നാണ് ഈ ആക്രമണത്തെ ഫ്രഞ്ച് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.

അധ്യാപകന്റെ കൊലപാതകം; പ്രചോദനം ഇസ്ലാമിക് സ്റ്റേറ്റ്

അതിനിടെ, അധ്യാപകനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രചോദനമായത് ഇസ്ലാമിക് സ്റ്റേറ്റ് എന്ന് പ്രതി വെളിപ്പെടുത്തി. ആക്രമണത്തിന് മുമ്പുള്ള പ്രതിയുടെ ഓഡിയോ റെക്കോര്‍ഡിംഗ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണെന്നാണ് വിവരം. കൊലപാതകം, തീവ്രവാദ ഗൂഢാലോചന, തീവ്രവാദ ബന്ധം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. തുടര്‍ന്ന് കൂടുതല്‍ ആക്രമണങ്ങള്‍ നടക്കാതിരിക്കാന്‍ രാജ്യത്ത് സുരക്ഷ വര്‍ധിപ്പിച്ചു.

റഷ്യയിലെ പ്രധാന മുസ്ലീം മേഖലയാണ് പ്രതിയായ മുഹമ്മദിന്റെ പ്രദേശം. പ്രതിയുടെ ഓഡിയോ റെക്കോര്‍ഡിംഗില്‍ 'ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പുലര്‍ത്തുന്നതായി' പ്രതിജ്ഞയെടുത്തിരുന്നതായി പ്രോസിക്യൂട്ടര്‍ ജീന്‍-ഫ്രാങ്കോയിസ് റിക്കാര്‍ഡ് പാരീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പ്രതിയുമായി അടുപ്പമുള്ളവരില്‍ നിന്നും
ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

രാജ്യത്തെ പൊതു കെട്ടിടങ്ങള്‍ക്ക് നേരെ നിരവധി ബോംബ് ഭീഷണികളും ഉയരുന്നുണ്ട്. അരാസ് ഹൈസ്‌കൂളിലും രണ്ട് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. അയല്‍രാജ്യമായ ബെല്‍ജിയത്തിലും സമാനമായ ആക്രമണം ഉണ്ടായി. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ടുണീഷ്യന്‍ സ്വദേശി രണ്ട് സ്വീഡിഷുകാരെ കൊലപ്പെടുത്തിയിരുന്നു.

കുടിയേറ്റ ബില്ലില്‍ മാറ്റങ്ങള്‍ വരുത്താനും നിയമം കടുപ്പിക്കാനുമുള്ള ഫ്രാന്‍സിന്റെ നീക്കത്തെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സൂചന നല്‍കി. തീവ്രവാദത്തിനെതിരായ പ്രതികരണമായിരിക്കും ഇതെന്നും മാക്രോണ്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതു മുതല്‍ മുസ്ലീം, ജൂത ജനസംഖ്യ കൂടുതലുള്ള ഫ്രാന്‍സ് ജാഗ്രതയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.