ചരിത്രമായി ട്രാക്ടര്‍ റാലി; ഒരടി പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ചരിത്രമായി ട്രാക്ടര്‍ റാലി;  ഒരടി പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു. റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടര്‍ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്.

കുണ്ഡ്ലി-മാനേശ്വര്‍-പലിവാള്‍ എക്സ്പ്രസ് ഹൈവേയിലാണ് രാവിലെ 11 ന് ട്രാക്ടര്‍ റാലി ആരംഭിച്ചത്. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ സമ്മേളിച്ച് അവിടെ നിന്ന് നൂറിലധികം ട്രാക്ടറുകളുടെ വന്‍ റാലിയാണ് മുന്നേറുന്നത്. നാളെത്തെ ചര്‍ച്ചക്ക് മുന്നോടിയായി ശക്തമായ പ്രതിഷേധം അറിയിക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം.

തിക്രി, ഗാസിപൂര്‍ സിംഘു, അതിര്‍ത്തികളില്‍ സമരം തുടരുന്ന കര്‍ഷകരാണ് ട്രാക്ടര്‍ റാലി നടത്തുന്നത്. റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ മാര്‍ച്ച് നടത്തും. കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരുകയാണ്. ദേശ് ജാഗരണ്‍ അഭിയാനും ഇന്നലെ ആരംഭിച്ചിരുന്നു.

രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരിലുള്ള പ്രതിഷേധക്കാര്‍ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. 18ന് വനിതകള്‍ അണിനിരക്കുന്ന പ്രതിഷേധവും നടത്തും. കര്‍ഷകര്‍ സമരം ശക്തമാക്കിയതോടെ ഡല്‍ഹിയിലും അതിര്‍ത്തി മേഖലകളിലും പോലിസ് വിന്യാസം വര്‍ധിപ്പിച്ചു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരും നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചു നില്‍ക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.