ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ ദുബായില്‍ എട്ട് മാസത്തിനിടെ മരിച്ചത് അഞ്ച് പേര്‍; 29 പേര്‍ക്ക് പരിക്ക്

ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ ദുബായില്‍ എട്ട് മാസത്തിനിടെ മരിച്ചത് അഞ്ച് പേര്‍; 29 പേര്‍ക്ക് പരിക്ക്

ദുബായ്: കഴിഞ്ഞ എട്ട് മാസത്തിനിടെ ദുബായില്‍ ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടത് അഞ്ച് യാത്രക്കാര്‍. 29 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കേസുകളില്‍ രണ്ടെണ്ണം ഗുരുതരവും 14 എണ്ണം താരതമ്യേന ഗുരുതരവും 13 എണ്ണം നിസാരവുമാണ്. കഴിഞ്ഞ എട്ട് മാസത്തിനിടെ 10,000 ത്തോളം റൈഡര്‍മാര്‍ക്ക് പിഴ ചുമത്തി.

ഇ-സ്‌കൂട്ടറുകളുടെ തെറ്റായ ഉപയോഗം മൂലം ഇക്കാലയളവില്‍ 32 അപകടങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ അപകടം വരുത്തിവയ്ക്കുന്നതിന്റെയും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന വീഡിയോയും ദുബായ് പോലീസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അപകടകരമായി ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ സ്വന്തം ജീവന്‍ മാത്രമല്ല, ചിലപ്പോള്‍ മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു. ഇത്തരം കേസുകളില്‍ റൈഡര്‍മാര്‍ക്ക് 300 ദിര്‍ഹം പിഴ ചുമത്തും. 16 വയസിന് താഴെയുള്ള കുട്ടികള്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കുന്നത് പോലെയുള്ള നിയമലംഘനങ്ങളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. തിരക്കുള്ള പ്രധാന റോഡുകളില്‍ ഇത് ഉപയോഗിക്കുന്നതും വണ്‍വേ നിയമങ്ങള്‍ ലംഘിക്കുന്നതും വീഡിയോയില്‍ കാണാം.

ഇ-സ്‌കൂട്ടര്‍ റൈഡര്‍മാര്‍ എല്ലാ സുരക്ഷാ നിയമങ്ങളും ട്രാഫിക് മര്യാദകളും പാലിക്കണമെന്ന് ദുബാസ് പോലീസ് അഭ്യര്‍ത്ഥിച്ചു. അനുവദിക്കപ്പെട്ട പാതകളില്‍ കൂടി മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. 60 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള റോഡുകളില്‍ സഞ്ചരിക്കരുത്. ഹെല്‍മെറ്റുകളും റിഫ്‌ളക്റ്റീവ് ജാക്കറ്റുകളും ധരിക്കണം. ട്രാഫിക് ലൈറ്റുകളും മറ്റ് റോഡ് അടയാളങ്ങളും പാലിക്കുക, വാഹനത്തിന്റെ മുന്‍വശത്ത് തിളങ്ങുന്ന വെള്ളയും പ്രതിഫലിക്കുന്ന ലൈറ്റുകളും പിന്നില്‍ കടും ചുവപ്പ്, പ്രതിഫലന ലൈറ്റുകളും ഉപയോഗിക്കുക, വാഹനങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ബ്രേക്കുകള്‍ ഘടിപ്പിക്കുക എന്നീ നിയമങ്ങളും പാലിക്കണമെന്ന് ദുബായ് പോലീസ് ഓര്‍മിപ്പിച്ചു.

ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് യുഎഇയില്‍ 50,000 ദിര്‍ഹം വരെയാണ് പിഴ. ചുവപ്പ് സിഗ്‌നല്‍ ലൈറ്റ് മറികടക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, വ്യാജ നമ്പര്‍ പ്ലേറ്റ്, നിയമവിരുദ്ധ നമ്പര്‍ പ്ലേറ്റ്, പോലീസ് വാഹനവുമായി ബോധപൂര്‍വം കൂട്ടിയിടിക്കുകയോ മനഃപൂര്‍വം അതിന് കേടുവരുത്തുകയോ ചെയ്യുക എന്നിവ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളില്‍പ്പെടും. ഇത്തരം ലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. പിഴ നല്‍കിയ ശേഷമായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.