പത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ലഷ്‌കറെ ത്വയ്ബയുടെ ബോംബാക്രമണ ഭീഷണി

 പത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ലഷ്‌കറെ ത്വയ്ബയുടെ ബോംബാക്രമണ ഭീഷണി

ന്യൂഡല്‍ഹി: പത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ലഷ്‌കറെ ത്വയ്ബയുടെ ബോംബാക്രമണ ഭീഷണി. നവംബര്‍ 13 ന് ഹരിയാനയിലെയും ഉത്തര്‍ പ്രദേശിലെയും 10 റെയില്‍വെ സ്റ്റേഷനുകള്‍ ബോംബു വച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. ജമ്മു-കാശ്മീരില്‍ ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.

ലഷ്‌കറെ ത്വയ്ബ ഏരിയ കമാന്‍ഡര്‍ എന്നവകാശപ്പെടുന്ന കരീം അന്‍സാരിയുടെ പേരില്‍ ഹരിയാനയിലെ യമുനാ നഗര്‍ ജഗാദാരി റെയില്‍വേ സ്റ്റേഷനില്‍ ഈ മാസം 26 നാണ് കത്ത് ലഭിച്ചത്.

നവംബര്‍ 15ന് ഹരിയാനയിലെ ജഗാദാരി വൈദ്യുതി നിലയം, റെയില്‍വെ കോച്ച് ഫാക്ടറി, ബസ് സ്റ്റാന്‍ഡ്, ക്ഷേത്രങ്ങള്‍ എന്നിവ തകര്‍ക്കുമെന്നും ഭീഷണിയില്‍ വ്യക്തമാക്കുന്നു. ഭീഷണിയെത്തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനുകള്‍ക്കും ട്രെയിനുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അംബാല കാന്റ്, പാനിപ്പത്ത്, കര്‍ണാല്‍, സോനിപ്പത്ത്, ചണ്ഡിഗര്‍, ഭിവാനി, മീററ്റ്, ഗാസിയാബാദ്, കല്‍ക്ക, സഹാറാന്‍പൂര്‍ എന്നീ പ്രധാന റെയില്‍േെവ സ്റ്റേഷനുകള്‍ തകര്‍ക്കുമെന്നാണ് കത്തിലുള്ളത്.

ഭീഷണിക്കത്ത് നോര്‍ത്തേണ്‍ റെയിെവേ ആര്‍.പി.എഫ് ചീഫ് സെക്യൂരിറ്റി കമ്മിഷണര്‍ക്ക് കൈമാറി. ഹരിയാനയിലെ സ്റ്റേഷനുകള്‍ തകര്‍ക്കുമെന്ന ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഭീഷണി തള്ളുന്നില്ലെന്ന് റെയില്‍വെ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലഷ്‌കറെയുടെ പേരില്‍ മറ്റാരെങ്കിലും അയച്ച കത്താണോ ഇതെന്നും അന്വേഷിക്കുന്നുണ്ട്. കത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ ത്വയ്ബ ഏറ്റെടുത്തിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.