കളമശേരി സ്‌ഫോടനം: നീല നിറത്തിലുള്ള കാറിന് പിന്നാലെ പൊലീസ്; തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി, ചോദ്യം ചെയ്യല്‍ തുടരുന്നു

കളമശേരി സ്‌ഫോടനം: നീല നിറത്തിലുള്ള കാറിന് പിന്നാലെ പൊലീസ്; തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി, ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്ക് തൊട്ടു മുന്‍പ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയ നീല നിറത്തിലുള്ള കാറിനെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

സ്ഥലത്തുണ്ടായിരുന്നവരാണ് ഇതു സംബന്ധിച്ച് പൊലീസിന് സൂചന നല്‍കിയത്. സ്‌ഫോടനത്തില്‍ മരിച്ച മധ്യവയസ്‌കയായ സ്ത്രീയുടെ പേര് ലിബിന എന്നാണെന്ന് പൊലീസ് പറയുന്നു. ഇവരുടെ മേല്‍വിലാസം വ്യക്തമായിട്ടില്ല.

അതിനിടെ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങുകയും ബോംബ് വച്ചത് താനാണെന്ന് കൊച്ചി സ്വദേശിയെന്ന് വ്യക്തമാക്കിയ ഇയാള്‍ വെളിപ്പെടുത്തിയതായും വാര്‍ത്തകള്‍ വരുന്നുണ്ട്. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സംശയാസ്പദമായി ഒരാളെ റെയില്‍വെ പൊലീസ് കസ്റ്റ്ഡിയിലെടുത്തിട്ടുണ്ട്. ഗുജറാത്ത് സ്വദേശിയാണ് ഇയാളെന്നാണ് അറിയുന്നത്.

അതേസമയം കളമശേരിയിലുണ്ടായ സ്‌ഫോടനം ഒരു ടെസ്റ്റ് ഡോസാണോ എന്ന സംശയവും പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. വീര്യംകുറഞ്ഞ ടിഫിന്‍ ബോക്‌സ് ബോംബാണ് പൊട്ടിത്തെറിച്ചെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഐഇഡി (ഇപ്രമൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

യവോഹ സാക്ഷികളുടെ സമ്മേളന വേദിയെ സ്‌ഫോടനത്തിനായി തിരഞ്ഞെടുത്തതില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെയും നിയോഗിച്ചു.

സംഭവത്തില്‍ തീവ്രവാദ ആക്രമണ സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരും വിവരം തേടിയിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കാനാണ് നിര്‍ദേശം. തീവ്രവാദ ആക്രമണ സാധ്യത പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. എന്‍എസ്ജി സംഘത്തോടും സ്ഥലത്തെത്തി അന്വേഷിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍ഐഎസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

സ്‌ഫോടനത്തില്‍ 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് നാല് പേര്‍ കൂടി ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.