ലാവ്ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും; പരിഗണിക്കുന്നത് 35 തവണ മാറ്റിവച്ച ശേഷം

 ലാവ്ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും; പരിഗണിക്കുന്നത് 35 തവണ മാറ്റിവച്ച ശേഷം

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 35 തവണ മാറ്റിവച്ച ശേഷമാണ് ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിക്കുന്നത്.

ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഈ മാസം 10 നായിരുന്നു നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ തിരക്ക് കാരണം കോടതി പരിഗണിക്കാതിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നേയ്ക്ക് പരിഗണിക്കാനായി മാറ്റിയത്.
കഴിഞ്ഞ മാസം ആയിരുന്നു ഹര്‍ജി ഇതിന് മുന്‍പ് പരിഗണിച്ചത്. എന്നാല്‍ അന്ന് സിബിഐ കോടതിയില്‍ ഹാജരായില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കുകളെ തുടര്‍ന്നായിരുന്നു ഇത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസില്‍ മുഖ്യമന്ത്രി പിണറായി പിണറായി വിജയനെ 2017 ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ സിബിഐ നല്‍കിയിട്ടുള്ള ഹര്‍ജിയുള്‍പ്പെടെയാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

ഇതിന് പുറമേ ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ നേരിടേണ്ടി വരുന്ന വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.