മണിക്കൂറില്‍ 53 റോഡപകടം, 19 മരണം; കഴിഞ്ഞ വര്‍ഷം രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത് 1,68,491 പേര്‍

മണിക്കൂറില്‍ 53 റോഡപകടം, 19 മരണം; കഴിഞ്ഞ വര്‍ഷം രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത് 1,68,491 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 1,68,491 പേര്‍. ഓരോ മണിക്കൂറിലും 53 റോഡപകടങ്ങള്‍ നടക്കുന്നതായും ഒരു മണിക്കൂറില്‍ 19 പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നതായുമാണ് റിപ്പോര്‍ട്ട്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ഉപയോഗിക്കാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. 2022ല്‍ ആകെ 4,61,312 റോഡപകടങ്ങളുണ്ടായി. ഇതില്‍ 4,43,366 പേര്‍ക്ക് പരിക്കേറ്റതായും കേന്ദ്രം അറിയിച്ചു. 'ഇന്ത്യയിലെ റോഡപകടങ്ങള്‍-2022' എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡാറ്റ അനുസരിച്ച് പാര്‍ക്ക് ചെയ്ത വാഹനവുമായി കൂട്ടിയിടിച്ച കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 22 ശതമാനം വര്‍ധനയാണ് ഇത്തരം കേസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂട്ടിയിടികളില്‍ 2.1 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 100 അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് റോഡപകടങ്ങളുടെ തീവ്രത അളക്കുന്നത്.

2012-ല്‍ 28.2 ശതമാനം ആയിരുന്നത് 2022-ല്‍ 36.5% ആയി വര്‍ദ്ധിച്ചു. ഇത് എല്ലാ വര്‍ഷവും തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 2020 ലും 2021 ലും കോവിഡ് ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും കാരണം റോഡപകടങ്ങളിലും മരണങ്ങളിലും വലിയ കുറവുണ്ടായിരുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം അതിവേഗ പാതകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ റോഡ് ശൃംഖല വികസിക്കുകയും വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതിനാലാണ് റോഡപകടങ്ങള്‍ മൂലമുള്ള മരണനിരക്കും വര്‍ധിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 16,715 പേര്‍ കാറപകടങ്ങളില്‍ മരിച്ചെന്നാണ് കണക്കുകള്‍. ഇവരില്‍ 8300 പേര്‍ കാര്‍ ഓടിച്ചവരും 8331 പേര്‍ കാറില്‍ യാത്ര ചെയ്തവരുമാണ്.

ഓരോ മണിക്കൂറിലും 19 മരണം

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 53 അപകടങ്ങള്‍ സംഭവിക്കുകയും 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. രാജ്യത്തൊട്ടാകെ 4,61,312 റോഡപകടങ്ങള്‍ നടന്നതായും 1,68,491 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ല്‍ റോഡപകടങ്ങളുടെ എണ്ണം 11.9 ശതമാനവും മരണസംഖ്യ 9.4 ശതമാനവും ആയി വര്‍ധിച്ചു.

മാരകമായ ഹൈവേകള്‍

കോവിഡ് മഹാമാരിക്ക് ഒരു വര്‍ഷം മുമ്പ് 2019 ല്‍ രാജ്യത്തിന്റെ റോഡ് ശൃംഖല 58.98 ലക്ഷം കിലോമീറ്ററായിരുന്നു. ഇത് 2022 ല്‍ 63.32 ലക്ഷം കിലോമീറ്ററായി ഉയര്‍ന്നു. മൊത്തം റോഡ് ശൃംഖലയുടെ 4.9 ശതമാനം മാത്രമാണ് ദേശീയ, സംസ്ഥാന പാതകള്‍. റോഡ് അപകടങ്ങളുടെ കാരണങ്ങളില്‍ ഏറ്റവും പ്രധാനം വേഗത ആയിരുന്നു. ആകെയുള്ളതില്‍ 72.3 ശതമാനം അപകടങ്ങളും 71.2 ശതമാനം മരണവും അമിത വേഗം കാരണമാണ് സംഭവിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത് തമിഴ്നാട്ടിലാണ്. 2022 ല്‍ 64,105 റോഡപകടങ്ങളുണ്ടായി. ഇത് ആകെ അപകടങ്ങളുടെ 13.9 ശതമാനമാണ്. തമിഴ്‌നാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചത് മധ്യപ്രദേശിലാണ് (54,432), യുപിയില്‍ 22,595 റോഡപകടങ്ങളും സംഭവിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും 18 നും 45 നും ഇടയില്‍ പ്രായത്തിലുള്ളവരാണെന്നാണ് കണക്ക്. ഇത് ആകെ മരണസംഖ്യയുടെ 66.5 ശതമാനം വരും. 2022 ല്‍ 9,528 കുട്ടികളും റോഡപകടങ്ങള്‍ മൂലം മരിച്ചു. അതായത് വര്‍ഷത്തില്‍ പ്രതിദിനം 26 കുട്ടികളുടെ ജീവന്‍ റോഡില്‍ പൊലിയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.