ചാന്‍സലര്‍ റബര്‍ സ്റ്റാമ്പ് ആകരുത്; സമ്മര്‍ദത്തിന് വഴങ്ങാന്‍ പാടില്ല: സുപ്രീം കോടതി

ചാന്‍സലര്‍ റബര്‍ സ്റ്റാമ്പ് ആകരുത്; സമ്മര്‍ദത്തിന് വഴങ്ങാന്‍ പാടില്ല:  സുപ്രീം കോടതി

ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവികളില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചല്ലെന്ന് സുപ്രീം കോടതി. സര്‍വകലാശാലയുടെ മാത്രം താല്‍പര്യം കണക്കിലെടുത്താകണം വൈസ് ചാന്‍സലറുടെ പുനര്‍നിയമനം നടത്തേണ്ടത്.

ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് കൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത് അധികാരം അടിയറവ് വെച്ചുകൊണ്ടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വി.സിയുടെ പുനര്‍നിയമനം റദ്ദാക്കാന്‍ യു.ജി.സി ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന കാരണം മാത്രം പറഞ്ഞ ഗവര്‍ണറുടെ നടപടി അമ്പരപ്പിച്ചെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഗവര്‍ണറുടെ വീഴ്ചകള്‍ വിശദീകരിച്ചിരിക്കുന്നത്. ഭരണഘടനയുടെ 161-ാം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍ക്ക് ശിക്ഷ ഇളവ് നല്‍കല്‍, പരോള്‍ അനുവദിക്കല്‍ തുടങ്ങി പല അധികാരങ്ങളും ഉണ്ട്.

ഈ അധികാരങ്ങള്‍ ഗവര്‍ണര്‍ വിനിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചാണ്. എന്നാല്‍ എല്ലാ അധികാരങ്ങളും വിനിയോഗിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നിയമം മൂലം ലഭിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ സ്വന്തമായാണ് തീരുമാനം എടുക്കേണ്ടത്. മറ്റ് ആരുടെയെങ്കിലും സമ്മര്‍ദമോ ആവശ്യമോ കണക്കിലെടുത്ത് തീരുമാനം എടുത്താല്‍ അത് അധികാരം അടിയറവ് വയ്ക്കുന്നതിന് തുല്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റാരെങ്കിലും എടുക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കുന്ന റബര്‍ സ്റ്റാമ്പ് ആയി ഗവര്‍ണര്‍മാര്‍ മാറാന്‍ പാടില്ല. അധികാരം അടിയറവുവെച്ച് എടുത്ത തീരുമാനം റദ്ദാക്കാന്‍ കോടതിക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചാന്‍സലര്‍ അധികാരമില്ലാത്ത സര്‍വകലാശാല തലവന്‍ അല്ലെന്നും കോടതി പറഞ്ഞു. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അദ്ദേഹത്തിന്റേതാണ് അവസാന വാക്ക്. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കണം എന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ഉന്നയിക്കാന്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുന്നത് യു.ജി.സി ചട്ടങ്ങളുടെ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ ആണ്.

സ്വന്തന്ത്രമായി ബോധ്യപ്പെട്ട ശേഷമാണോ പുനര്‍ നിയമനത്തിന് അംഗീകാരം നല്‍കിയത് എന്ന് ഗവര്‍ണര്‍ തന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ഗവര്‍ണറുടെ ഈ നടപടി അമ്പരിപ്പിക്കുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.