ഗര്‍ഭ ഛിദ്രം നിഷേധിച്ച് ഹൈക്കോടതി; പതിനാലുകാരിയുടെ 30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ല

ഗര്‍ഭ ഛിദ്രം നിഷേധിച്ച് ഹൈക്കോടതി; പതിനാലുകാരിയുടെ 30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ല

കൊച്ചി: പതിനാലുകാരിയായ പോക്സോ അതിജീവിതയുടെ ഗര്‍ഭ ഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. 30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ലെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഗര്‍ഭ ഛിദ്രത്തിന് അനുമതി തേടി 14കാരിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക അതിക്രമത്തിന് ഇരയായി ധരിച്ച ഗര്‍ഭം ആയതിനാല്‍ ഗര്‍ഭഛിദ്ര നിരോധന നിയമമനുസരിച്ച് ഇളവുണ്ടെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.

എന്നാല്‍ ഗര്‍ഭസ്ഥ ശിശു പൂര്‍ണ ആരോഗ്യാവസ്ഥയിലാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. കൂടാതെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് അതിജീവിതയുടെ ആരോഗ്യം പരിശോധിക്കുകയും ഗര്‍ഭം 30 ആഴ്ച പൂര്‍ത്തിയായെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ ഹൃദയം നന്നായി മിടിക്കുന്നുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ ഗര്‍ഭ ഛിദ്രം സാധ്യമല്ലെന്നും മെഡിക്കല്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഒരേ നിലപാടും സ്വീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.

അതിജീവിതയ്ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആവശ്യമായ സഹായം നല്‍കുന്നതിനൊപ്പം കൗണ്‍സലിങും വൈദ്യ സഹായവും ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.