പാക് സൈനിക താവളത്തില്‍ ചാവേര്‍ സ്ഫോടനം, 23 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രീക് ഇ താലിബാന്‍

 പാക് സൈനിക താവളത്തില്‍ ചാവേര്‍ സ്ഫോടനം, 23 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രീക് ഇ താലിബാന്‍

പെഷവാര്‍: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ദേര ഇസ്മായില്‍ ഖാന്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (പാകിസ്ഥാനി താലിബാന്‍) ഏറ്റെടുത്തിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനിക കേന്ദ്രത്തില്‍ എല്ലാവരും ഉറങ്ങുന്ന സമയത്താണ് സ്ഫോടനമുണ്ടായത്.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സാധാരണ വേഷമാണ് ധരിച്ചിട്ടുള്ളത്. അതുകൊണ്ട് സൈനികരാണോ കൊല്ലപ്പെട്ടതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സ്ഫോടനത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന താല്‍ക്കാലിക സൈനിക താവളത്തിലേക്ക് സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.

കെട്ടിടത്തിലെ മൂന്ന് മുറികള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. സംഭവത്തില്‍ പ്രതികരിച്ച് പാക് സൈന്യം ഇതുവരെ രംഗത്തെത്തിയിട്ടില്ല. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലയായ ഇവിടെ ഇത്തരം സ്ഫോടനങ്ങള്‍ പതിവാണ്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമണം തുടര്‍ക്കഥയാകുന്നത്.

പാകിസ്ഥാന്‍ സഹായത്തോടെ വളര്‍ന്നു വന്ന ഭീകര സംഘമാണ് തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍. അഫ്ഗാന്‍ താലിബാന് സമാനമായ പ്രത്യയശാസ്ത്രമാണ് തെഹ്രീക് ഇ താലിബാനും പിന്തുടരുന്നത്. ചില കാര്യങ്ങളില്‍ മാത്രമാണ് വ്യത്യസ്തത.

2007 ല്‍ ബൈത്തുള്ള മെഹ്‌സൂദെയാണ് തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ രൂപീകരിച്ചത്. അതിന്റെ ഇപ്പോഴത്തെ നേതാവ് നൂര്‍ വാലി മെഹ്‌സൂദാണ് അഫ്ഗാന്‍ താലിബാനോടുള്ള പരസ്യമായി കൂറ് വ്യക്തമാക്കിയത്.

പാകിസ്ഥാനിലെ മിക്ക താലിബാന്‍ ഗ്രൂപ്പുകളും തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്റെ കീഴിലാണ് ഒത്തു ചേരുന്നത്. ഇവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനം പാകിസ്ഥാന്‍ ഭരണകൂടത്തിനെതിരായ ചെറുത്തുനില്‍പ്പും രാജ്യത്ത് ശരി അത്ത് നിയമം നടപ്പാക്കലുമാണ്.

പാകിസ്ഥാന്‍ സായുധ സേനയ്ക്കും ഭരണകൂടത്തിനുമെതിരെ ഭീകരാക്രമണം നടത്തി പാകിസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതാണ് തെഹ്രീക് ഇ താലിബാന്റെ പ്രധാന ലക്ഷ്യം.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.