ഇന്ത്യയ്ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനും; പാകിസ്ഥാന്റെ 'വെള്ളം കുടി മുട്ടും': കുനാര്‍ നദിയില്‍ അണക്കെട്ട് നിര്‍മിക്കാന്‍ താലിബാന്‍ നിര്‍ദേശം

ഇന്ത്യയ്ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനും; പാകിസ്ഥാന്റെ 'വെള്ളം കുടി മുട്ടും': കുനാര്‍ നദിയില്‍ അണക്കെട്ട്  നിര്‍മിക്കാന്‍ താലിബാന്‍ നിര്‍ദേശം

കാബൂള്‍: അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പരസ്പര ബന്ധം വഷളായതോടെ പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍. അഫ്ഗാനില്‍ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന കുനാര്‍ നദയില്‍ അണക്കെട്ട് നിര്‍മ്മിക്കാനാണ് താലിബാന്‍ ഭരണകൂടത്തിന്റെ ശ്രമം.

താലിബാന്‍ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്‌സാദയാണ് അണക്കെട്ട് നിര്‍മാണം സംബന്ധിച്ച പ്രഖ്യാപനം എക്‌സില്‍ കുറിച്ചത്.

കുനാര്‍ നദിയിലെ അണക്കെട്ട് നിര്‍മാണം എത്രയും പെട്ടെന്ന് ആരംഭിക്കാനും ഇതിനായി വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കമ്പനികളുമായി കാരാറില്‍ ഏര്‍പ്പെടാനും അഖുന്ദ്‌സാ നിര്‍ദേശം നല്‍കിയതായി അഫ്ഗാന്‍ ജല-ഊര്‍ജ മന്ത്രാലയം അറിയിച്ചു.

പഹല്‍ഗാം ആക്രണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതോടെ കടുത്ത ജലക്ഷാമത്തിലൂടെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. കുനാര്‍ നദിയില്‍ അണക്കെട്ടുയരുന്നതോടെ ഇത് കൂടുല്‍ രൂക്ഷമാവുമെന്നാണ് കരുതുന്നത്.

480 കിലോ മീറ്റര്‍ നീളമുള്ളതാണ് കുനാര്‍ നദി. വടക്കുകിഴക്കന്‍ അഫ്ഗാനിലെ ഹിന്ദുകുഷ് പര്‍വത നിരയില്‍ നിന്നാണ് ഉത്ഭവം. പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബോഗ്രില്‍ ചുരത്തിന് സമീപത്താണിത്.

ഇവിടെനിന്ന് കുനാര്‍, നന്‍ഗര്‍ഹാര്‍ പ്രവിശ്യകളിലൂടെ തെക്കോട്ട് ഒഴുകി പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വയിലേക്ക് കടക്കുകയും അവിടെ ജലാലാബാദ് നഗരത്തിനടുത്തുള്ള കാബൂള്‍ നദിയില്‍ ചേരുകയുമാണ് ചെയ്യുന്നത്. പാകിസ്ഥാനില്‍ കുനാറിനെ ചിത്രാല്‍ നദി എന്നാണ് വിളിക്കുന്നത്.

കാബൂള്‍ നദി അറ്റോക്ക് നഗരത്തിന് സമീപത്തു വച്ച് സിന്ധു നദിയില്‍ ചേരുന്നു. ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ കൃഷിയിടങ്ങളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ നദിയിലെ ജലമാണ് ഉപയോഗിക്കുന്നത്. കുനാര്‍ നദിയിലൂടെ ജലം എത്താതിരുന്നാല്‍ സിന്ധു നദിയില്‍ ജലത്തിന്റെ അളവ് തീരെ കുറയും.

ഇത് പാകിസ്ഥാനിലെ കൃഷിയിലും ജനജീവിതത്തിലും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പാകിസ്ഥാനിലെ ജലസ്രോതസുകള്‍ പൂര്‍ണമായി അടയ്ക്കുന്നതിന് തുല്യമായിരിക്കും ഇതെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയില്‍ ഔപചാരികമായി ഉഭയകക്ഷി ജലപങ്കിടല്‍ കരാറും നിലവിലില്ല. അതിനാല്‍, അണക്കെട്ട് നിര്‍മാണത്തെ ചോദ്യം ചെയ്യാനും കഴിയില്ല. പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് അണക്കെട്ട് നിര്‍മാണവുമായി അഫ്ഗാന്‍ മുന്നോട്ടുപോകുന്നതെങ്കിലും അക്കാര്യം അവര്‍ പുറത്തു പറയുന്നില്ല.

2021 ല്‍ അഫ്ഗാനില്‍ അധികാരമേറ്റ ശേഷം രാജ്യത്തെ എല്ലാ അര്‍ത്ഥത്തിലുമുളള സ്വയം പര്യാപ്തതയാണ് താലിബാന്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഊര്‍ജ ഉല്‍പാദനം, ജലസേചനം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇത് ലക്ഷ്യമിട്ടാണ് അണക്കെട്ട് നിര്‍മാണം എന്നാണ് അഫ്ഗാന്‍ പറയുന്നത്. അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിന് ഇന്ത്യ കാര്യമായി സഹായം ചെയ്യുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.