പാര്‍ലമെന്റ് അതിക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ ലളിത് ഝാ പോലീസ് പിടിയില്‍

പാര്‍ലമെന്റ് അതിക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ ലളിത് ഝാ പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബുധനാഴ്ച നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ പോലീസിന് കീഴടങ്ങി. ഡല്‍ഹി, ഹരിയാന കേന്ദ്രീകരിച്ച് പോലീസ് തെരച്ചില്‍ ശക്തമാക്കി വരുന്നതിനിടെയാണ് ലളിത് പോലീസിന് കീഴടങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പാര്‍ലമെന്റില്‍ പുക ആക്രമണം നടത്തിയ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപ പ്രദേശത്ത് തന്നെ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 12.51ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് ലളിത് അയച്ച വാട്ട്‌സ്ആപ്പ് സന്ദേരശവും പോലീസ് കണ്ടെത്തിയിരുന്നു.

കൊല്‍ക്കത്ത സ്വദേശിയും അധ്യാപകനുമായ ലളിത് സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയുമാണ്. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലമായ ബന്ധങ്ങളുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ രാജസ്ഥാന്‍- ഹരിയാന അതിര്‍ത്തിയിലെ നീമ്രാനയില്‍ ഝായെ കണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വെച്ചാണ് പാര്‍ലമെന്റില്‍ ആക്രമണം നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടത്. ഭഗത് സിങ് ഫാന്‍ ക്ലബ് എന്ന ഗ്രൂപ്പ് വഴിയാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടത്.

ആശയവിനിയമം നടത്തുന്നതിന് സിഗ്നല്‍ ആപാണ് ഉപയോഗിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയോടെ കളര്‍ പുകയുമായി പാര്‍ലെമന്റില്‍ എത്തിയ രണ്ടു പേര്‍ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.