കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് ഇന്ന് പൊതുപരിപാടി: പ്രതിഷേധിക്കാന്‍ എസ്എഫ്ഐ; കനത്ത സുരക്ഷയൊരുക്കി പൊലീസ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് ഇന്ന് പൊതുപരിപാടി: പ്രതിഷേധിക്കാന്‍ എസ്എഫ്ഐ;  കനത്ത സുരക്ഷയൊരുക്കി പൊലീസ്

കോഴിക്കോട്: എസ്എഫ്ഐ പ്രതിഷേധത്തിനിടെ കാലിക്കറ്റ് സര്‍വകലാശാലയിലെ പൊതുപരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് പങ്കെടുക്കും.

'ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍' എന്ന വിഷയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവര്‍ണര്‍ പങ്കെടുക്കുക. കാലിക്കറ്റ് സര്‍വകലാശാല സനാധന ധര്‍മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനമുള്ളു.

ഗവര്‍ണര്‍ക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് സര്‍വകലാശാല കാമ്പസ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇന്ന് രാത്രി ഗവര്‍ണര്‍ മടങ്ങും വരെ കനത്ത പൊലീസ് വലയത്തിലായിരിക്കും സര്‍വകലാശാല ക്യാമ്പസ്. ഗവര്‍ണര്‍ താമസിക്കുന്ന സര്‍വകലാശാല ഗസ്റ്റ് ഹൗസ് പരിസരം പ്രത്യേക സുരക്ഷാ മേഖലയാക്കി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

അതിനിടെ ബാനറുകള്‍ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി ഗവര്‍ണര്‍ നീക്കിയതിന് പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വീണ്ടും ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. നാടകീയ രംഗങ്ങള്‍ക്കാണ് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് ഇന്നലെ സാക്ഷ്യം വഹിച്ചത്.

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകള്‍ ഗവര്‍ണര്‍ തന്നെ നേരിട്ടെത്തി അഴിപ്പിച്ചു. ഗവര്‍ണര്‍ അഴിപ്പിച്ച ബാനറുകള്‍ക്ക് പകരം പുതിയ ബാനറുകളും പോസ്റ്ററുകളും പതിപ്പിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലവും കത്തിച്ചു.

അതേസമയം ഗവര്‍ണര്‍ക്കെതിരെ 'സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും പ്രതിഷേധ ബാനര്‍ ഉയര്‍ത്തുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.