മാര്‍പാപ്പയുടെ സമാധാന ദൂതന്‍ വീണ്ടും യുദ്ധഭൂമിയില്‍; ക്രിസ്മസ് തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കര്‍ദിനാള്‍ മാര്‍ ക്രാജ്യൂസ്‌കി ജറുസലേമില്‍

മാര്‍പാപ്പയുടെ സമാധാന ദൂതന്‍ വീണ്ടും യുദ്ധഭൂമിയില്‍; ക്രിസ്മസ് തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കര്‍ദിനാള്‍ മാര്‍ ക്രാജ്യൂസ്‌കി ജറുസലേമില്‍

വത്തിക്കാന്‍ സിറ്റി: മാസങ്ങളായി തുടരുന്ന ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പ്രതിനിധിയെ വിശുദ്ധ നാട്ടിലേക്കയച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധമുഖത്ത് ഭീതിയിലും ദുരിതത്തിലും പെട്ട് കഴിയുന്ന വിശുദ്ധ നാട്ടിലെ വിശ്വാസികള്‍ക്ക് സമാധാനത്തിന്റെ സന്ദേശം നല്‍കുന്നതിനാണ് പ്രത്യേക പ്രതിനിധിയെ പാപ്പ അയയ്ക്കുന്നത്.

കര്‍ദിനാള്‍ മാര്‍ കൊണ്‍റാഡ് ക്രാജ്യൂസ്‌കിയെയാണ് പ്രത്യേക പ്രതിനിധിയായി വിശുദ്ധ നാട്ടിലേക്ക് മാര്‍പാപ്പ അയയ്ക്കുന്നത്. എല്ലാവരും സമാധാനത്തിനായി പ്രാര്‍ഥിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

ജറുസലേം ദേവാലയത്തില്‍ ക്രിസ്മസ് ദിവസങ്ങളില്‍ തിരുക്കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ക്രാജ്യൂസ്‌കി നേതൃത്വം കൊടുക്കും. ജറുസലേമിലെ പള്ളിയിലെ തിരുകര്‍മങ്ങളിലാകും കര്‍ദിനാള്‍ ക്രിസ്മസ് നാളില്‍ പങ്കെടുക്കുക. ജറുസലേമിലെ ലാറ്റിന്‍ പാട്രിയാര്‍ക്ക് കര്‍ദിനാള്‍ മാര്‍ പിയേബാറ്റിസ്റ്റ പിസ്സബെല്ലയും തിരുക്കര്‍മങ്ങള്‍ക്ക് സഹകര്‍മിയാകും.

സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെല്ലാം പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കുന്നയാളാണ് പോളണ്ടുകാരനായ കര്‍ദിനാള്‍ മാര്‍ ക്രാജ്യൂസ്‌കി. 2022 ഫെബ്രുവരിയില്‍ യൂക്രെയ്‌നില്‍ റഷ്യ ആക്രമണം തുടങ്ങിയതു മുതല്‍ അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി പാപ്പയുടെ പ്രത്യേക പ്രതിനിധിയായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അവശ്യ വസ്തുക്കളുടെ വിതരണവും നടത്തിയിട്ടുണ്ട് അദ്ദേഹം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങളില്‍ പാപ്പ അതീവ ദുഖിതനാണ്. സമാധാനത്തിനായി അദ്ദേഹം എന്നും പ്രാര്‍ഥിക്കുന്നുണ്ട്. യുദ്ധങ്ങള്‍ മൂലം യൂക്രെയ്‌നിലും സിറിയയിലും ആഫ്രിക്കയിലും ഇപ്പോള്‍ പാലസ്തീനിലും ഇസ്രയേലിലും മരിച്ചുവീഴുന്ന ആയിരങ്ങളുടെ രക്തം ഭൂമിയുടെ മേല്‍ കറയായി പതിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.

ഈ അവസ്ഥയില്‍ യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് അവരുടെ സഹനത്തിലും കഷ്ടപ്പാടിലും നേരിട്ട് പങ്കാളിയാകുന്നതിനുമായാണ് കര്‍ദിനാളിനെ പാപ്പ വിശുദ്ധ നാട്ടിലേക്ക് അയക്കുന്നത്. യുദ്ധകാഹളം മുഴങ്ങുന്ന പ്രദേശങ്ങളില്‍ സമാധാനത്തിനായുള്ള കര്‍ദിനാളിന്റെ ശ്രമങ്ങള്‍ക്കും പ്രാര്‍ഥനയിലും ഒപ്പം ചേരാന്‍ എല്ലാ വിശ്വാസികളെയും മാര്‍പാപ്പ ക്ഷണിച്ചു.

2014 ജൂണ്‍ എട്ടിന് പാപ്പ ഇസ്രയേലിന്റെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന ഷീമോണ്‍ പെരെസിനെയും പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെയും കണ്ട് സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇന്നത്തെ ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ സമാധാന ശ്രമങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.