നേതാക്കള്‍ വേദിയിലിരിക്കെ ടിയര്‍ ഗ്യാസ് ജലപീരങ്കി പ്രയോഗം; കിരാത നടപടിക്ക് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ്

നേതാക്കള്‍ വേദിയിലിരിക്കെ ടിയര്‍ ഗ്യാസ് ജലപീരങ്കി പ്രയോഗം; കിരാത നടപടിക്ക് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വേദിയിലിരിക്കെ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദേശ പ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ ഒന്നാകെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടി പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പൊലീസിന്റെ നിയന്ത്രണം പൂര്‍ണമായും സി.പി.എമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പൊലീസ് മേധവി, സേനയ്ക്ക് മേല്‍ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തുള്ളപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കാടത്തം കാട്ടിയത്.

രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പൊലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണം. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യു.ഡി.എഫും പിന്‍മാറില്ല. ജനവിരുദ്ധ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.