ബംഗ്ലാദേശികള്‍ കേരളത്തിലും വേരുറപ്പിക്കുന്നു; കൊച്ചിയില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ബംഗ്ലാദേശികള്‍ കേരളത്തിലും വേരുറപ്പിക്കുന്നു; കൊച്ചിയില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കൊച്ചി: സുരക്ഷാ ഭീഷണി ഉയര്‍ത്തി നുഴഞ്ഞുകയറുന്ന ബംഗ്ലാദേശികള്‍ കേരളത്തിലും വേരുറപ്പിക്കുന്നു. ഇച്ചാമാട്ടി നദി നീന്തിക്കടന്ന് ഇന്ത്യയിലെത്തുന്ന ഇവര്‍ക്ക് ആധാറും മറ്റും സംഘടിപ്പിച്ച് കൊടുക്കുന്നത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘമാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

കൊച്ചിയില്‍ രണ്ടാഴ്ച മുമ്പ് പിടിയിലായ ബംഗ്ലാദേശി ദമ്പതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഇവരില്‍ കൊടും കുറ്റവാളികളും ഉണ്ടായേക്കാമെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ബംഗ്ലാദേശ് പൗരന്‍ മുഹമ്മദ് അല്‍ അമീന്‍ ഷേഖ്, ഇയാളുടെ ഭാര്യ ജ്യോത്സന അക്തര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കപ്പല്‍ ശാലയുടെ പനമ്പള്ളി നഗറിലുള്ള ഗസ്റ്റ് ഹൗസില്‍ അതിക്രമിച്ച് കയറിയ സംഭവത്തിലാണ് ഇവര്‍ക്ക് പിടിവീണത്. യാതൊരു രേഖയും ഇല്ലാതെ കൊച്ചിയില്‍ ആക്രി പെറുക്കി കഴിയുകയായിരുന്നു ദമ്പതികള്‍. ഗസ്റ്റ് ഹൗസിന്റെ മതില്‍ ചാടിക്കടന്ന് ഇരുമ്പ് സാമഗ്രികള്‍ കടത്താന്‍ ശ്രമിക്കുവേ സി.ഐ.എസ്.എഫുകാര്‍ തടഞ്ഞുവയ്ക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പശ്ചിമ ബംഗാള്‍ സ്വദേശികളെന്നാണ് ആദ്യം പറഞ്ഞത്. സംസാര രീതിയില്‍ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറിയവരാണെന്ന് സമ്മതിച്ചത്. മുഹമ്മദ് അല്‍ അമീന്‍ ഷേഖയ്ക്ക് വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. ജ്യോത്സനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കേസില്‍ കോടതി തീരുമാനം അനുസരിച്ച് ഇവരെ നാടുകടത്തുമെന്ന് പൊലീസ് പറഞ്ഞു.

ബി.എസ്.എഫ് നിരീക്ഷണം കുറവുള്ള നദീ മേഖലകള്‍ വഴി പശ്ചിമ ബംഗാളില്‍ കയറിപ്പറ്റുകയാണ് ആദ്യം ചെയ്യുന്നത്. ഏതാനും നാള്‍ ഇവിടെ തമ്പടിച്ച ശേഷം ഡല്‍ഹിയിലെ സീമാപുരിയിലേക്ക് കടക്കും. കുടിയേറ്റക്കാരയ ബംഗ്ലാദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ നിന്നാണ് വ്യാജ ആധാറും മറ്റും സംഘടിപ്പിക്കുന്നത്. ഒന്നിന് 2000 രൂപയാണ് ഈടാക്കുന്നത്. കൊച്ചിയില്‍ പിടിയിലായ ദമ്പതികള്‍ക്ക് വ്യാജ രേഖ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

2018 ല്‍ കൊച്ചിയെ ഞെട്ടിച്ച് പരമ്പര കവര്‍ച്ചയിലെ മൂന്ന് പ്രതികള്‍ ബംഗ്ലാദേശ് സ്വദേശികളായിരുന്നു. ബംഗാളില്‍ താമസിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍വച്ച നടത്തുന്ന സംഘമായിരുന്നു അന്ന് രണ്ടിടത്ത് കവര്‍ച്ച നടത്തിയത്. 11 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

ബംഗ്ലാദേശികളെ വ്യാജ രേഖയില്‍ രാജ്യത്ത് എത്തിച്ച് കേരളത്തില്‍ നിന്നടക്കം വിദേശത്തേക്ക് കടത്തുന്ന സംഘവും രാജ്യത്ത് സജീവമാണ്. ഏതാനും മാസം മുമ്പ് നെടുമ്പാശേരി വിമാനത്താവളം വഴി ഇന്ത്യക്കാരെന്ന വ്യാജേനെ ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിച്ചത് നാല് ബംഗ്ലാദേശികളാണ്. മുഹമ്മദ് അബ്ദുള്‍ ഷുക്കൂറെന്ന ബംഗ്ലാദേശ് ചിറ്റഗോംഗ് സ്വദേശിയാണ് ഇതിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഇയാളെ പിന്നീട് എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. വ്യാജ പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍ എന്നിവയും കണ്ടെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.