ജര്‍മ്മനിയുടെ ഇതിഹാസ ഫുട്‌ബോളര്‍ ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു; വിട പറഞ്ഞത് ചരിത്രം കുറിച്ച താരം

ജര്‍മ്മനിയുടെ ഇതിഹാസ ഫുട്‌ബോളര്‍ ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു; വിട പറഞ്ഞത് ചരിത്രം കുറിച്ച താരം

മ്യൂണിക്: ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. കളിക്കാരനായും പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സമ്മാനിച്ച ഇതിഹാസ താരമാണ് ബെക്കന്‍ബോവര്‍. 1945 സെപ്റ്റംബര്‍ 11നു ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ജനിച്ച ബെക്കന്‍ബോവര്‍ ജര്‍മനിയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ താരമാണ്.

ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു ബെക്കന്‍ബോവറിന്റെ അന്ത്യമെന്ന് കുടുംബം പ്രസ്താവനയില്‍ വ്യക്തമാക്കി.

കരിയറിന്റെ തുടക്കത്തില്‍ മധ്യനിരയില്‍ കളിച്ചിരുന്ന ബെക്കന്‍ബോവര്‍ പ്രതിരോധ നിരയിലാണ് തിളങ്ങിയത്. ആധുനിക ഫുട്‌ബോളിലെ 'സ്വീപ്പര്‍' എന്ന സ്ഥാനത്തിനു കൂടുതല്‍ പ്രാധാന്യം കൈവന്നത് ബെക്കന്‍ബോവറിന്റെ കേളീശൈലിയില്‍ നിന്നാണ്. രണ്ടുതവണ യൂറോപ്യന്‍ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ട ബെക്കന്‍ബോവര്‍ പശ്ചിമ ജര്‍മ്മനിക്കായി 103 മത്സരങ്ങള്‍ കളിച്ചു.

1974-ല്‍ ക്യാപ്റ്റനായും 1990-ല്‍ പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച ബെക്കന്‍ബോവര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ലോക ഫുട്‌ബോളിലെ മൂന്ന് പേരില്‍ ഒരാളാണ്. ആരാധകര്‍ക്കിടയില്‍ കൈസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബെക്കന്‍ബോവര്‍ വിരമിച്ച ശേഷം ഫുട്‌ബോള്‍ ഭരണകര്‍ത്താവെന്ന നിലയിലും ശ്രദ്ധേയനായി.

2006 ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ 2017 ല്‍ ബെക്കന്‍ബോവര്‍ ആരോപണങ്ങളുടെ നിഴലില്‍ വന്നതോടെ ബോവറുടെ പോസ്റ്റ്-പ്ലേയിംഗ് ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു. ഈ കേസില്‍ 2020-ല്‍ ബോവറിനെതിരായ വിചാരണ അവസാനിക്കുകയായിരുന്നു.

1966ല്‍ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ജര്‍മന്‍ ടീമില്‍ കളിച്ച ബെക്കന്‍ബോവര്‍ 1970ല്‍ മൂന്നാം സ്ഥാനം നേടിയ ജര്‍മന്‍ ടീമിലും അംഗമായിരുന്നു. 1974ല്‍ ക്യാപ്റ്റനായി പശ്ചിമ ജര്‍മനിക്ക് ലോക കിരീടം സമ്മാനിച്ച ബെക്കന്‍ബോവര്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന്റെ വിശ്വസ്ത താരം കൂടിയായിരുന്നു. നാല് വീതം ബുണ്ടസ് ലീഗ, ജര്‍മന്‍ കപ്പ്, മൂന്ന് തവണ യൂറോപ്യന്‍ കപ്പ്, യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ്, ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് നേട്ടങ്ങളിലും ബയേണിനൊപ്പം ബെക്കന്‍ബോവര്‍ പങ്കാളിയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.