ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ്. തകഴി കുന്നുമ്മ കാട്ടില്‍ പറമ്പില്‍ പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് ജപ്തി നോട്ടീസ് വന്നത്.
2023 നവംബര്‍ 11നാണ് പ്രസാദ് ജീവനൊടുക്കിയത്. കൃഷി നടത്തുന്നതിനായി പല ബാങ്കുകളും കയറിയിറങ്ങിയിട്ടും വായ്പ ലഭിക്കാതെ വന്നതോടെയാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. സംഭവം വിവാദമായതോടെ പ്രസാദിന്റെ കുടുംബത്തിന് വാഗ്ദാനങ്ങളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമെത്തുകയും ചെയ്തിരുന്നു. കര്‍ഷകന്റെ വീടും അഞ്ച് സെന്റ് സ്ഥലവുമാണ് ഇപ്പോള്‍ ജപ്തി ഭീഷണിയിലായിട്ടുള്ളത്.
പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് 2022 ആഗസ്റ്റില്‍ 60,000 രൂപ സ്വയം തൊഴില്‍ വായ്പ എടുത്തിട്ടുണ്ടായിരുന്നു. 15,000 രൂപയോളം തിരിച്ചടയ്ക്കുകയും ചെയ്തു. 11 മാസമായി തിരിച്ചടവ് മുടങ്ങിയിരുന്നു. കുടിശികയായ 17,600 രൂപ അഞ്ച് ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടിസില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26