കൊച്ചി: കെ ഫോൺ പദ്ധതിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതികളുടെയും ഉപപദ്ധതികളുടെയും കരാറുകൾ നൽകിയതിൽ അഴിമതി ആരോപിച്ചാണ് വി.ഡി സതീശൻ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ, എസ്.ആർ.ഐ.ടി, കെൽട്രോൺ തുടങ്ങിയവർക്കെതിരെയാണ് ഹർജി.
നാഴികക്കല്ലാകേണ്ട പദ്ധതിയുടെ കരാറുകൾ കൈമാറിയിരുന്നത് യോഗ്യത ഇല്ലാത്തവർക്കാണെന്നും പദ്ധതി നടപ്പിലാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും വി.ഡി സതീശൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഒരു രീതിയിലും കൃത്യത പാലിക്കാത്ത കമ്പനികൾക്ക് കരാറുകൾ നൽകിയതിലൂടെ സർക്കാർ പദ്ധതിയെ അട്ടമറിക്കുകയാന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
റെയിൽടെൽ എന്ന പൊതുസ്ഥാപനത്തിന്റെ മറവിൽ എസ്.ആർ.ഐ.ടിയെന്ന സ്വകാര്യ കമ്പനിയാണ് കെ ഫോണിന്റെ കരാറുകൾ നേടിയിട്ടുള്ളതെന്നാണ് മറ്റൊരു ആരോപണം. കൂടാതെ എസ്.ആർ.ഐ.ടി ഉപകരാറുകൾ കൈമാറിയിട്ടുള്ള പ്രസാഡിയൊ എന്ന കമ്പനി കെ ഫോൺ പദ്ധതിയുടെ ഇതേ കരാറുകൾ ഇതര സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്തതായും ഹർജിയിൽ പറയുന്നു. എസ്റ്റിമേറ്റ് ചെയ്യപ്പെട്ട തുകയെ പെരുപ്പിച്ച് കാണിച്ചുവെന്നടക്കമുള്ള ഗുരുതരമായ അഴിമതികളാണ് കെ ഫോൺ പദ്ധതിക്കെതിരെ ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26