പ്രാണപ്രതിഷ്ഠ തിങ്കളാഴ്ച; മോഡി വൈകിട്ട് അയോധ്യയില്‍

പ്രാണപ്രതിഷ്ഠ തിങ്കളാഴ്ച; മോഡി വൈകിട്ട് അയോധ്യയില്‍

ഡല്‍ഹി: തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച വൈകിട്ട് അയോധ്യയില്‍ എത്തും. തിങ്കളാഴ്ച രാവിലെ സരയൂ സ്നാനത്തിന് ശേഷം രണ്ട് കിലോമീറ്ററോളം നടന്ന് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് അദ്ദേഹം ഹനുമാന്‍ഗഡി ക്ഷേത്രത്തിലും ദര്‍ശനം നടത്തും.

ദീപാവലിയുടെ ദിവസം എന്നത് പോലെ പ്രാണപ്രതിഷ്ഠാ ദിവസമായ ജനുവരി 22ന് വീടുകളില്‍ മണ്‍ചിരാതുകള്‍ തെളിച്ചും ദരിദ്രര്‍ക്ക് അന്നദാനം നടത്തിയും രാമക്ഷേത്ര ഉദ്ഘാടനം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെതിരുന്നു. കേന്ദ്ര മന്ത്രിമാരോടാണ് മോഡി ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അവരവരുടെ മണ്ഡലത്തില്‍ നിന്നും അയോധ്യയിലേക്കുള്ള ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ഓരോ മന്ത്രിമാരോടും നിര്‍ദേശിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്ര അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം.

ക്രമീകരണങ്ങള്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തണമെന്നും അവരുടെ മണ്ഡലത്തിലെ ആളുകളെ രാമക്ഷേത്ര ദര്‍ശനം നടത്തുന്നതിന് കൊണ്ടുപോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗഹാര്‍ദ്ദവും പരസ്പര സ്‌നേഹവും നിലനിര്‍ത്താന്‍ എല്ലാം ലാളിത്യത്തോടെ ചെയ്യണമെന്നും പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി ഹനുമാന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന കിഷ്‌കിന്ധയില്‍നിന്നുള്ള (നിലവില്‍ കര്‍ണാടകയിലെ ഹംപി) രഥം അയോധ്യയിലെത്തിച്ചു. രാമക്ഷേത്ര ദര്‍ശനം നടത്തുന്നതിനുള്ള പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.