കാൻബെറ: ഓസ്ട്രലിയയിലെ വിക്ടോറിയയിലെ ഫിലിപ്പ് ദ്വീപിലെ പീച്ച് ബീച്ചിൽ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു. 20 വയസ് പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകളും 40 വയസ് പ്രായം വരുന്ന സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പേരുവിവരങ്ങൾ ലഭ്യമല്ല. ഒരു കുടുംബത്തിൽപ്പെട്ടവരാണ് മരിച്ചതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് വിവരങ്ങൾ പങ്കുവച്ചത്. മെൽബണിലെ കോൺസുലേറ്റ് ജനറൽ ഇവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു. ഹൃദയഭേദകമായ ദുരന്തം എന്നാണ് എംബസി അനുശോചിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും എക്സിൽ കുറിച്ചു.
ഇന്നലെയായിരുന്നു ദാരുണമായ സംഭവം. പട്രോളിംഗ് ഇല്ലാത്ത ബീച്ചിലാണ് അപകടം നടന്നത്. സംഘത്തെ രക്ഷിക്കാനായി ഓഫ് ഡ്യൂട്ടി ഗാർഡുകൾ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാലാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 20 വർഷത്തിനിടെ ഫിലിപ്പ് ദ്വീപിലുണ്ടായ ഏറ്റവും വലിയ മുങ്ങി മരണ ദുരന്തമാണിത്.
'ഓസ്ട്രേലിയയിൽ ഹൃദയഭേദകമായ ദുരന്തം. വിക്ടോറിയയിലെ ഫിലിപ്പ് ദ്വീപിൽ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു. മരിച്ചവരുടെ കുടുംബങ്ങളുമൊത്ത് ദുഖത്തിൽ പങ്കുചേരുന്നു. ആവശ്യമായ എല്ലാ സഹായത്തിനും മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
കടൽ ഗുഹകൾക്ക് പേരുകേട്ടതാണ് ഫിലിപ്പ് ദ്വീപ്. ലൈഫ് ഗാർഡുകളില്ലാതെ നീന്താനുള്ള അവസരം ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ അപകടങ്ങൾ ഇവിടെ സ്ഥിരമാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. 2018ലും ഇവിടെ ഇന്ത്യക്കാർ മുങ്ങി മരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26