പി.സി ജോര്‍ജും ജനപക്ഷവും ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപനം

പി.സി ജോര്‍ജും ജനപക്ഷവും ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപനം

ന്യൂഡല്‍ഹി: പി.സി ജോര്‍ജും ജനപക്ഷം പാര്‍ട്ടിയും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്തെത്തിയാണ് പി.സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും അംഗത്വം സ്വീകരിച്ചത്.

പി.സി ജോര്‍ജിനും കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജിനുമൊപ്പം ജനപക്ഷം പാര്‍ട്ടി സെക്രട്ടറി ജോര്‍ജ് ജോസഫും ബിജെപി ദേശീയ നേതാക്കളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.

കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അനില്‍ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. വൈകുന്നേരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരുമായി പി.സി ജോര്‍ജ് കൂടിക്കാഴ്ച നടത്തും.

ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായിരുന്ന പി.സി ജോര്‍ജ് കഴിഞ്ഞ ദിവസമാണ് ബിജെപിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്തുണ നല്‍കുന്നതാണ് ശരിയെന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രഖ്യാപനം.

താനടക്കമുള്ള ജനപക്ഷം അംഗങ്ങള്‍ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. അംഗത്വമെടുത്ത് ഔദ്യോഗിക ബിജെപി അംഗമാകാന്‍ തന്നെയാണ് എല്ലാ ജനപക്ഷം അംഗങ്ങളും താല്‍പര്യപ്പെടുന്നതെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബിജെപി ആവശ്യപ്പെട്ടാല്‍ മാത്രം മത്സരിക്കും. പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നതിനാല്‍ നേതാക്കളുടെ നിര്‍ദേശ പ്രകാരമായിരിക്കും നീക്കങ്ങളെന്നാണ് പി.സി ജോര്‍ജ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.