പ്രതീക്ഷിക്കുന്നത് 2019ലേതിന് സമാനമായ പ്രകടനം; ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കിയേക്കും

പ്രതീക്ഷിക്കുന്നത് 2019ലേതിന് സമാനമായ പ്രകടനം; ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കിയേക്കും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2019ലേതിന് സമാനമായ ഒരു പ്രകടനമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത്. പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് ഡല്‍ഹിക്കയക്കണമെന്ന നിര്‍ദേശം ഇതിനോടകം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുന്ന കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടപ്പെട്ട ആലപ്പുഴ തിരിച്ചുപിടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കളത്തിലിറക്കുന്ന കാര്യം സജീവമായി പരിഗണിക്കുകയാണ്.

പുലര്‍ച്ചെ പൊലീസ് രാഹുലിനെ വീട് വളഞ്ഞ് അമ്മയുടെ മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നതും യുവ നേതാവിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന വിലിയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. അതോടൊപ്പം തന്നെ ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കളെ വെല്ലുന്ന വാക്ചാതുരിയോടെ തിളങ്ങുന്നുവെന്നതും രാഹുലിന്റെ പ്രത്യേകതയാണ്. നവകേരള യാത്രയുടെ കാലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഭരക്ഷാ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനെ മുന്നിട്ടിറങ്ങി സജ്ജമാക്കിയത് പാര്‍ട്ടിയിലെ യുവാക്കള്‍ക്കുള്ളില്‍ വീര പരിവേഷവും രാഹുലിന് സമ്മാനിച്ചിട്ടുണ്ട്.

2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കെ.സി വേണുഗോപാലിനെ വിജയിപ്പിച്ച മണ്ഡലം കഴിഞ്ഞ തവണ വെറും 10,474 വോട്ടുകളുടെ വ്യത്യാസത്തിലാണ് ഇടത്തേക്ക് ചാഞ്ഞത്. 19 സീറ്റിലും വിജയിച്ചിട്ടും ആലപ്പുഴ നേരിയ വോട്ടിന് നഷ്ടമായത് ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. കെ.സി വേണുഗോപാലിന്റെ പേരിന് തന്നെയാണ് ആലപ്പുഴയില്‍ പ്രഥമ പരിഗണന. മത്സരിക്കാന്‍ കെ.സിക്ക് താത്പര്യവുമുണ്ട്.

എന്നാല്‍സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളുടെ ചുമതല വന്നേക്കുമെന്നത് മാത്രമാണ് മത്സരിക്കാന്‍ തടസം.
അതുകൊണ്ട് തന്നെ കെ.സി മത്സരിക്കുന്നില്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലാകും ആലപ്പുഴയില്‍ ജനവിധി തേടുക. രാഹുലിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് എതിര്‍ഗ്രൂപ്പുകാര്‍ക്കും താത്പര്യമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ രാഹുലിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കിയെടുക്കുകയെന്ന ലക്ഷ്യമുള്ളതിനാല്‍ തന്നെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ ഡല്‍ഹിക്കയക്കാന്‍ നേതാക്കള്‍ ഒരുമിക്കും.

ആലപ്പുഴ മണ്ഡലത്തെ സംബന്ധിച്ച് 1977ല്‍ രൂപീകൃതമായതിന് ശേഷം നടന്ന 12 തിരഞ്ഞെടുപ്പുകളില്‍ എട്ടെണ്ണവും വിജയിച്ചത് യുഡിഎഫ് ആണ്. നാല് തവണ മാത്രമാണ് മണ്ഡലം ഇടത്തേക്ക് ചാഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടത് മുന്നണിക്കും മൃഗീയ ഭൂരിപക്ഷം സമ്മാനിക്കുമ്പോഴും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആ പിന്തുണ ലഭിക്കാറില്ല. എഎം ആരിഫ് മണ്ഡലത്തിലെ ജനകീയ എംപിയാണ്. എന്നാല്‍ രാഹുലിനെ പോലെ ഒരു യുവ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ തിരിച്ചുപിടിക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.