ദിശാബോധമോ യുക്തിയോ ഇല്ലാത്ത കേരള ബജറ്റ്

ദിശാബോധമോ യുക്തിയോ ഇല്ലാത്ത കേരള ബജറ്റ്

ടോണി ചിറ്റിലപ്പിള്ളി

( സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ )

കൊച്ചി: മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണുമെന്ന് കേരള ബജറ്റില്‍ പൊള്ളയായ ഉറപ്പ് മാത്രം. വനാതിര്‍ത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ 49 കോടി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുമോ?

കാര്‍ഷിക മേഖലയ്ക്ക് കുറച്ചെങ്കിലും ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റ് അവതരണത്തില്‍ ഉണ്ടായിരിക്കുന്നത്. പക്ഷേ റബ്ബര്‍ കര്‍ഷകര്‍ക്ക് കൂട്ടിയത് വെറും പത്ത് രൂപാ മാത്രം. ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന ബജറ്റാണിത്.

സാമൂഹ്യ സുരക്ഷക്ക് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് ആകുന്നില്ല. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ സൗകര്യപൂര്‍വം മറന്ന് കളഞ്ഞു. ന്യൂനപക്ഷ സംരക്ഷണത്തിനായി വകയിരുത്തുന്ന 73.63 കോടി ആര്‍ക്ക് ലഭിക്കും?

സാമുദായിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ന്യൂനപക്ഷ ഫണ്ട് വിതരണത്തില്‍ ക്രൈസ്തവ സമൂഹത്തിന് മതിയായ പരിഗണന ലഭിക്കുന്നില്ല.വിദ്യാഭ്യാസ രംഗം അപ്പാടെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതിയതിലൂടെ വിദ്യാഭ്യാസ അരാജകത്വത്തിനും അഴിമതിക്കും വാതില്‍ തുറന്നിട്ടു.

സ്വപ്നത്തിലൊതുങ്ങുന്ന കുറേ കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. ജനങ്ങളുടെ ക്രയവിക്രയം സുഗമമാക്കാന്‍ സര്‍ക്കാര്‍ നേരിട്ടെന്തെങ്കിലും ചെയ്യുമെന്ന് പറയുന്നില്ല. വായ്പ ലഭ്യമാക്കാനുള്ള ആഗ്രഹമാണ് പറഞ്ഞുവച്ചത്. ദിശാബോധമോ യുക്തിയോ ഈ ബജറ്റില്‍ കാണാനേ കഴിയില്ല. യുവജനങ്ങളെയും വയോജനങ്ങളെയും തീര്‍ത്തും നിരാശപ്പെടുത്തി.

ബജറ്റില്‍ തൊഴിലില്ലായ്മക്കും, വിലക്കയറ്റത്തിനും എന്തു ചെയ്തു എന്ന് മാത്രമാണ് യുവാക്കള്‍ക്കും, പൊതു സമൂഹത്തിനും അറിയേണ്ടത്?പൂച്ച പെറ്റു കിടക്കുന്ന ഖജനാവില്‍ നിന്നും സര്‍ക്കാര്‍ എന്ത് എടുത്ത് പദ്ധതികള്‍ നടപ്പിലാക്കും? എല്ലാം സ്വകാര്യ മേഖലയ്ക്കു തുറന്നിട്ട്, ഭിക്ഷാപാത്രവുമായി സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്നിലേക്ക് വരുന്ന ബജറ്റായി ഇതിനെ വിശേഷിപ്പിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.