വൈദ്യുതി സേവന നിരക്ക് 10 ശതമാനം കൂട്ടി; ഇന്നലെ മുതല്‍ പ്രാബല്യത്തില്‍

വൈദ്യുതി സേവന നിരക്ക് 10 ശതമാനം കൂട്ടി; ഇന്നലെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: നിരക്ക് വര്‍ധനവിന് പിന്നാലെ സേവന നിരക്കും 10 ശതമാനം കൂട്ടി ഉപയോക്താക്കള്‍ക്ക് വൈദ്യുതി ബോര്‍ജിന്റെ ഇരട്ട പ്രഹരം. പുതിയ നിരക്ക് ഇന്നലെ മുതല്‍ നിലവില്‍ വന്നു. പുതിയ കണക്ഷന്‍, മീറ്റര്‍ മാറ്റി വയ്ക്കല്‍, ഉടമസ്ഥാവകാശം മാറ്റല്‍ എന്നിവയ്‌ക്കെല്ലാം നിരക്ക് വര്‍ധന ബാധകമാണ്.

2018 ഏപ്രിലിലാണ് ഇതിനു മുമ്പ് സേവന നിരക്കുകള്‍ കൂട്ടിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും 100 വാട്ടിന് താഴെ ഉപയോഗിക്കുന്നവര്‍ക്കും കണക്ഷന്‍ സൗജന്യമായി നല്‍കുന്നത് തുടരും. പ്രതിവര്‍ഷം 30 ലക്ഷത്തിലേറെ പേരാണ് പുതിയ കണക്ഷനോ കണക്ഷന്‍ മാറ്റാനോ അപേക്ഷിക്കുന്നത്. ഇതിന്റെ ഇരട്ടിയിലേറെ അപേക്ഷകള്‍ പോസ്റ്റ് മാറ്റിയിടാന്‍ വരുന്നുണ്ട്.

പ്രതിവര്‍ഷം ആയിരം കോടി നഷ്ടത്തിലാണ് കെ.എസ്.ഇ.ബി. താരിഫ് വര്‍ധനയിലൂടെ 720 കോടിയും അധിക സേവന നിരക്കിലൂടെ ബാക്കി നഷ്ടവും നികത്താമെന്നാണ് കണക്കുകൂട്ടല്‍. 60 വരെ വര്‍ധന തേടിയാണ് ബോര്‍ഡ് കഴിഞ്ഞ വര്‍ഷം റഗുലേറ്ററി കമ്മിഷനെ സമീപിച്ചത്.

സംസ്ഥാനത്ത് ഒന്നേകാല്‍ കോടി ഗാര്‍ഹിക കണക്ഷനുണ്ട്. 2023 നവംബറിലാണ് വൈദ്യുതിക്ക് യൂണിറ്റിന് 20 പൈസ കൂട്ടിയത്. ഒപ്പം യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ്ജും ഈടാക്കുന്നുണ്ട്.

പുതിയ കണക്ഷന്‍ നല്‍കുമ്പോള്‍ മീറ്റര്‍ ചാര്‍ജ്, വയര്‍ ചെലവ്, പോസ്റ്റുകളുടെ വില, സൂപ്പര്‍വിഷന്‍ ചാര്‍ജ്, സര്‍വീസ് ചാര്‍ജ്, ജി.എസ്.ടി എന്നിവ നല്‍കണം. പത്തു ശതമാനം വര്‍ധനയാണെങ്കിലും മൊത്തം ചെലവ് 15 മുതല്‍ 20 ശതമാനം വരെ അധികമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.