ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തലിന് ഹമാസ് മുന്നോട്ട് വെച്ച എല്ലാ നിര്‍ദേശങ്ങളും ഇസ്രയേല്‍ തള്ളി. പ്രഖ്യാപിച്ച യുദ്ധത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്നും സൈനിക നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടു നീങ്ങുന്നില്ല. അവരുടെ നിബന്ധനകള്‍ വിചിത്രമാണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ സൈന്യം പൂര്‍ണമായും ഗാസയില്‍ നിന്നും പിന്മാറണമെന്നാണ് ഹമാസ് നേരത്തെ ആവശ്യപ്പെട്ടത്. 135 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് അവര്‍ മുന്നോട്ടു വച്ചത്.
വെടി നിര്‍ത്തല്‍ സാധ്യമാകാത്ത സാഹചര്യത്തില്‍ റാഫയില്‍ കടന്നു കയറി ആക്രമണത്തിന് തയ്യാറാകാന്‍ സൈന്യത്തിന് നെതന്യാഹു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാസയിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് അഭയം തേടിയെത്തിയവര്‍ ഉള്‍പ്പെടെ 12 ലക്ഷം പേര് താമസിക്കുന്ന റാഫയില്‍ ആക്രമണം നടത്തിയാല്‍ തങ്ങള്‍ എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
ഗാസയില്‍ നിന്നുള്ള ഇസ്രയേലിന്റെ പിന്മാറ്റത്തിന് പുറമേ, ബന്ദികള്‍ക്ക് പകരം പലസ്തീന് തടവുകാരെ കൈമാറുക, ഗാസ പുനര്‍നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് ഉന്നയിച്ചിരിക്കുന്നത്.
45 ദിവസം വീതമുള്ള മൂന്നു ഘട്ടങ്ങളായി ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തില്‍ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26