വന്യജീവി ആക്രമണത്തിനെതിരെ നാടൊന്നിക്കുമ്പോള്‍ വൈദികരെ ആക്ഷേപിച്ച് വിഭാഗീയത സൃഷ്ടിക്കാന്‍ ബിജെപി നേതാവിന്റെ ശ്രമം

വന്യജീവി ആക്രമണത്തിനെതിരെ നാടൊന്നിക്കുമ്പോള്‍ വൈദികരെ ആക്ഷേപിച്ച് വിഭാഗീയത സൃഷ്ടിക്കാന്‍ ബിജെപി നേതാവിന്റെ ശ്രമം

മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച ജനങ്ങളെ ആശ്വസിപ്പിക്കാനായെത്തിയ ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ ആക്ഷേപവുമായി ബിജെപി ജില്ലാ നേതൃത്വം. ഇന്ന് പത്രമ്മേളനം വിളിച്ചാണ് ക്രൈസ്തവ പുരോഹിതരെ അവഹേളിക്കുന്ന പ്രസ്താവന ബിജെപി ജില്ലാ പ്രസിഡന്റ കെ.പി മധു നടത്തിയത്.

ചില ളോഹ ഇട്ട ആളുകളാണ് വിടരുതെടാ, പിടിക്കെടാ, തല്ലെടാ എന്നൊക്കെ ആക്രോശം മുഴക്കിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ പ്രകോപിതരായതെന്നും അതിന് ശേഷമാണ് സംഘര്‍ഷമുണ്ടായതെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് പറയുന്നത്. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന വന്യജീവി ആക്രമണ വിഷയത്തില്‍ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.

കൂടപ്പിറപ്പിന്റെ ജീവന്‍ നഷ്ടമായ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയപ്പോള്‍ അവരെ ശാന്തരാക്കാനായി ശ്രമിച്ച വൈദീകരെയാണ് ഇത്തരത്തില്‍ പ്രശ്നക്കാരായി ചിത്രീകരിക്കാന്‍ ബിജെപി മനപ്പൂര്‍വം ശ്രമിക്കുന്നത്.

ളോഹയിട്ട ആളുകളാണ് വിടരുതെടാ, പിടിക്കെടാ, തല്ലെടാ എന്നൊക്കെ ആക്രോശം മുഴക്കിയതെന്നും അങ്ങനെ ചെയ്തവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ലെന്നും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണ് പൊലീസ് കേസ് എടുത്തുതെന്നുമാണ് മധുവിന്റെ ആരോപണം.

കഴിഞ്ഞ ദിവസം വനം വകുപ്പ് ജീവനക്കാരനായിരുന്ന വാച്ചര്‍ പോളിന്റെ മൃതദേഹവുമായി പ്രതിഷേധക്കാര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. കൂടാതെ കടുവ പിടിച്ച പശുവിന്റെ ജഡവുമായി എത്തിയവരും ഈ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരുന്നു.

ഈ സംഭവത്തെയാണ് വിഭാഗീയമായി ചിത്രീകരിക്കാനുള്ള നീക്കം ബിജെപി നടത്തുന്നത്. രാഷ്ട്രീയ ചേരി തിരിവ് മാറ്റിവെച്ച് ജനങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് ഇത്തരമൊരു പ്രസ്താവന നടത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമാണ്.

വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെട്ടതും പരിക്കേറ്റതും കര്‍ഷകരാണ്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് വയനാട്ടിലെ ജനങ്ങള്‍ വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതിനിടെ ക്രൈസ്തവ പുരോഹിതരെ കുറ്റക്കാരാക്കി ചിത്രീകരിച്ച് വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്ന് മനുഷ്യ ജീവനാണ് വന്യജീവി ആക്രമണത്തില്‍ നഷ്ടമായത്. കാട്ടാനയുടെ ആക്രമണത്തിന് പുറമേ മറ്റ് വന്യജീവികളുടേയും ആക്രമണം വയനാട്ടില്‍ നിത്യ സംഭവമായിക്കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.