തിരുവനന്തപുരം: കുടിശിക പണം നല്‍കിയില്ലെങ്കില്‍ സേവനം നിര്‍ത്തിവയ്ക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് സി-ഡിറ്റിന്റെ മുന്നറിയിപ്പ്. 6.58 കോടി രൂപയാണ് സി-ഡെറ്റിന് വകുപ്പ് നല്‍കാനുള്ളത്. ഫെബ്രുവരി അവസാനത്തോടെ കുടിശിക നല്‍കണമെന്നും അല്ലെങ്കില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നും സി-ഡിറ്റ് മുന്നറിയിപ്പ് നല്‍കി.
സി-ഡിറ്റിന്റെ മറ്റ് പ്രോജക്ടുകളില്‍ നിന്നുള്ള വരുമാനം വകമാറ്റിയാണ് സേവനം നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതുപോലും പ്രതിസന്ധിയിലാണ്. കുടിശികത്തുക ലഭ്യമാക്കാത്ത സാഹചര്യത്തില്‍ സര്‍വീസ് നല്‍കുന്നത് തുടരാന്‍ കഴിയില്ല.
2010 മുതല്‍ നടപ്പിലാക്കി വരുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് പ്രോജക്ടിന്റെ കരാര്‍ കാലാവധി പലതവണ ദീര്‍ഘിപ്പിച്ചിട്ടുണ്ടെങ്കിലും കരാര്‍ പ്രകാരമുള്ള തുക ഇതുവരെ കൈമാറിയിട്ടില്ല. വിവിധ മേഖലകളില്‍ ചിലവ് പതിന്മടങ്ങ് വര്‍ധിപ്പിച്ചിട്ടും പഴയ ഉടമ്പടി പ്രകാരമാണ് പ്രോജക്ട് നടക്കുന്നത്.
വകുപ്പില്‍ നിന്ന് എഫ്എംഎസ് പ്രോജക്ട് നടത്തിപ്പിന്റെ ഭാഗമായി 2023 ജനുവരി മാസം വരെയുള്ള തുക മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളതെന്നും സി-ഡിറ്റ് കത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26