സൗദി അറേബ്യയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്

സൗദി അറേബ്യയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്

അബുദാബി: സൗദി അറേബ്യയിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിയാദിൽ പുതിയ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെന്റർ പദ്ധതി പ്രഖ്യാപിച്ച് അബുദാബി ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സ്. സൗദിയിൽ സാന്നിദ്ധ്യമുറപ്പിക്കാനുള്ള ഗ്രൂപ്പിന്റെ രണ്ടാമത്തെ വലിയ പദ്ധതിയാണ് 300 മില്യൺ ദിർഹം നിക്ഷേപം പ്രതീക്ഷിക്കുന്ന ഡേ സർജറി സെന്ററുകൾ. ബുർജീലിന്റെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് അംഗീകാരം ലഭിച്ച ആദ്യ രണ്ട് സെന്ററുകൾ 2025-ഓടെ പ്രവർത്തനം ആരംഭിക്കും.

അർബുദ ചികിത്സ, അഡ്വാൻസ്ഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി എന്നീ പ്രധാന സ്പെഷ്യാലിറ്റികളിൽ മിനിമലി ഇൻവേസീവ് സർജറികൾ സെന്ററുകളിൽ ലഭ്യമാക്കും. രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ നൂതനമായ റോബോട്ടിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സേവനങ്ങളുമുണ്ടാകും. സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ ബുർജീൽ ഹോൾഡിങ്‌സിന്റെ പൂർണ ഉടമസ്ഥതയിലായിരിക്കും പ്രവർത്തിക്കുക. ആരോഗ്യ സേവനങ്ങൾക്ക് മികച്ച വളർച്ച പ്രതീക്ഷിക്കുന്ന സൗദി വിപണിയിൽ ഒരു ഡേ സർജറി സെന്റർ 150 മുതൽ 200 ദശലക്ഷം റിയാൽ വരെ വാർഷിക വരുമാനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ കേന്ദ്രത്തിനും 10-15 ദശലക്ഷം ഡോളർ പ്രവർത്തന മൂലധന നിക്ഷേപമാണ് വേണ്ടിവരിക.

അബുദാബിയിലെ ബുർജീൽ ഹോൾഡിങ്‌സിന്റെ അൽ റീം സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്റർ മോഡലിലാണ് സൗദിയിലെ സെന്ററുകൾ ആസൂത്രണം ചെയ്യുക. 2017-ൽ ആരംഭിച്ച അൽ റീം സെന്റർ വർദ്ധിച്ച റഫറൽ നിരക്കിലൂടെ 2023-ൽ 253 ദശലക്ഷം ദിർഹം വരുമാനം രേഖപ്പെടുത്തിയിരുന്നു.

ആരോഗ്യ സേവനങ്ങൾ ശക്തമാക്കുന്നതിലൂടെ സൗദി അറേബ്യയുടെ വിഷൻ 2030-നെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്ന് ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. റിഹാബിലിറ്റേഷൻ, വെൽനസ് സേവനങ്ങൾ നൽകുന്ന ഫിസിയോതെറാബിയ ശൃംഖലയും ഡേ സർജറി സെന്ററുകളും പരസ്പര പൂരകമായി പ്രവർത്തിക്കും.

സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്റർ മാതൃകയിലെ അനുഭവ സമ്പത്ത് സൗദിയിലെ പുതിയ കേന്ദ്രങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നും രാജ്യത്തെ ആരോഗ്യമേഖലയിലെ ബുർജീലിന്റെ തുടർ പദ്ധതികൾക്ക് ഇത് ശക്തമായ പിന്തുണയേകുമെന്നും ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ജോൺ സുനിൽ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.