തിരുവനന്തപുരം: വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി ചെയ്ത വീടിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉടമക്ക് തിരികെ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
വീട്ടുടമയ്ക്ക് പാര്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ഫെബ്രുവരി 27 ന് നടക്കേണ്ട ഇന്റര്‍വ്യൂവിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ ബാങ്ക് ജപ്തി ചെയ്ത വീട്ടിനുള്ളിലാണ്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ജോലി ലഭിക്കില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.
2024 ജനുവരി 24 നാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. വീട്ടുസാധനങ്ങളും മറ്റുപകരണങ്ങളും വസ്ത്രങ്ങളും ജപ്തിചെയ്ത വീട്ടിനുള്ളിലാണ്. കിളിമാനൂര്‍ വെള്ളല്ലൂര്‍ വിളവൂര്‍ക്കോണം സ്വദേശി രാമദാസും സജിതയും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കാനറാ ബാങ്ക് കിളിമാനൂര്‍ ശാഖാ മാനേജര്‍ പരാതി പരിഹരിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26