തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാല് പേരിലാണ് ഒരു മലയാളിയും ഉൾപ്പെട്ടിരിക്കുന്നത്.
ഇത്രയും കാലം രഹസ്യമാക്കി വച്ച ഇന്ത്യൻ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങളാണ് തിരുവനന്തപുരം വിഎസ്‍എസ്‍സിയിലെ ബ്രഹ്മ പ്രകാശ് കോംപ്ലകസിൽ ഗഗൻയാൻ ഇന്റഗ്രേഷൻ ഫെസിലിറ്റിയിൽ വെച്ച് വെളിപ്പെടുത്തുന്നത്. 2019 ലാണ് ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരെ ഗഗൻയാൻ പദ്ധതിക്കായി തിരഞ്ഞെടുത്തത്. 2020ൽ റഷ്യയിൽ പരിശീലനം നൽകി.മഹാമാരിക്കാലത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടെ 2021ൽ സംഘം ഇന്ത്യയിൽ തിരികെയെത്തി. അതിന് ശേഷം ഇസ്രൊ പ്രത്യേക പരിശീലനം നൽകി.
ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പേര് വിവരങ്ങൾ പ്രഖ്യാപിക്കുന്നത്. 2025ൽ ഗഗൻയാൻ ദൗത്യം സാധ്യമാക്കാനുള്ള കഠിന പ്രയത്നത്തിനിടെയാണ് പേരും മുഖവും വെളിപ്പെടുത്തുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉൽഘാടനം മോഡി നിര്‍വഹിക്കും.
തുടര്‍ന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20 ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കും. 28 ന് ഉച്ചയ്ക്ക് 1.10 ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏര്യയില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26