കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിക്കള്‍ക്കെതിരായ വിധി സ്വാഗതം ചെയ്ത് ടിപിയുടെ ഭാര്യയും വടകര എംഎല്‍എയുമായ കെ.കെ രമ. നല്ല വിധിയാണെന്നും എന്നാല്‍ കേസിലെ മുഴുവന്‍ പ്രതികളും നിയമത്തിന് മുന്നില്‍ വന്നിട്ടില്ലെന്നും രമ പ്രതികരിച്ചു. കേസില്‍ ഹൈക്കോടതി വിധി വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരണം. അതിനായി നിയമപോരാട്ടം തുടരും. ചില പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ വിചാരണക്കോടതി ഗൂഢാലോചന ചുമത്താത്ത ആളുകള്‍ക്കുമേല്‍ ഗൂഢാലോചന ചുമത്തി ശിക്ഷ വിധിച്ചിരിക്കുന്നു. ക്രൂരമായ കൊലപാതകം എന്നാണ് കോടതി പറഞ്ഞത്. രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ ആരെയും കൊല്ലാന്‍ പാടില്ലെന്ന സന്ദേശം തന്നെയാണ് കോടതി വിധിയിലുള്ളതെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.
അതേസമയം മുഴുവന്‍ പ്രതികളും നിയമത്തിന് മുന്നില്‍ വന്നതായി ഇപ്പോഴും കരുതുന്നില്ല. അതുകൊണ്ട് മേല്‍ക്കോടതിയെ സമീപിക്കാന്‍ തന്നെയാണ് തീരുമാനം. ഗൂഢാലോചന സംബന്ധിച്ച് ഒരു പരിധിവരെ മാത്രമേ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളൂ. ഗൂഢാലോചന പൂര്‍ണമായും പുറത്തുവരേണ്ടതുണ്ട്. അതുസംബന്ധിച്ച കാര്യങ്ങളുമായാണ് ഇനി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26