മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് കോംപ്ലക്സിൽ നടന്ന ഐഎസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തതായി റഷ്യൻ ഇന്റലിജൻസ്. ഇതിൽ നാല് പേർ ഭീകരരാണെന്നും ആക്രമണത്തിൽ നേരിട്ട് പങ്കാളികളായവരാണെന്നും റഷ്യ അറിയിച്ചു.
മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിനുള്ളിൽ സംഗീതനിശ നടക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയായിരുന്നു ഐഎസ് ഭീകരാക്രമണം നടന്നത്. സായുധരായ അഞ്ച് ഭീകരർ ചേർന്ന് നടത്തിയ വെടിവയ്പ്പിൽ 115 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്-ഖൊറാസനാണ് ഏറ്റെടുത്തത്. സിറിയയിൽ അടക്കം പുടിൻ നടത്തുന്ന സൈനിക ഇടപെടൽ ഐഎസ് - കെ ഭീകരരെ ചൊടിപ്പിച്ചിരുന്നുവെന്നും ഇതിനുള്ള മറുപടിയാണ് ഭീകരാക്രമണമെന്നും വിവരമുണ്ട്.
യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് യുഎസ് എംബസി നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. മോസ്കോയിൽ ആൾക്കൂട്ടം എത്തിച്ചേരുന്ന ഇടങ്ങളെയും സംഗീതപരിപാടികളെയും ഭീകരർ ലക്ഷ്യം വയ്ക്കുന്നതായി അമേരിക്കൻ എംബസി അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26