ജനീവ: ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യം മനുഷ്യാവകാശങ്ങളെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് പാകിസ്ഥാനോട് ഇന്ത്യ. ഇന്നലെ നടന്ന ഇന്റര്‍-പാര്‍ലമെന്ററി യൂണിയനി(ഐപിയു)ലാണ് ഇന്ത്യയുടെ പ്രതികരണം.
ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗവും അവിഭാജ്യഘടകമാണെന്ന് ഐപിയുവിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്് പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ഐപിയുവിന്റെ 148-ാം സെഷനില്‍ മറുപടി പറയാനുള്ള ഇന്ത്യയുടെ അവകാശം ഉപയോഗിച്ചാണ് ഹരിവംശ് സിങ് പാകിസ്ഥാനെതിരെ വിമര്‍ശനമുന്നയിച്ചത്.
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് പരിഹാസ്യമായി അവകാശപ്പെടുമ്പോള്‍ ജമ്മു കാശ്മീരില്‍ അതിര്‍ത്തി കടന്നുള്ള എണ്ണമറ്റ ഭീകരാക്രമണങ്ങള്‍ തുടരുന്ന ഭീകര ഫാക്ടറികള്‍ നിര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജമ്മു കശ്മീരിനെയും ലഡാക്കിനെയും കുറിച്ച് പാകിസ്ഥാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരായി അദേഹം പറഞ്ഞു.
ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുടെ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ നിന്ന് കണ്ടെത്തിയതാണ് എന്നും ഹരിവംശ് സിങ് ഓര്‍മ്മിപ്പിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നിരോധിച്ചിട്ടുള്ള ഏറ്റവും കൂടുതല്‍ ഭീകരര്‍ക്ക് ആതിഥേയത്വം വഹിച്ച രാജ്യമെന്ന നികൃഷ്ടമായ റെക്കോര്‍ഡാണ് പാകിസ്ഥാനുള്ളതെന്നും സിങ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26