'ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണം; അല്ലെങ്കില്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുതെന്ന് പറയേണ്ടി വരും': ജസ്റ്റിസ് നാഗരത്‌ന

 'ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണം;  അല്ലെങ്കില്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുതെന്ന് പറയേണ്ടി വരും': ജസ്റ്റിസ് നാഗരത്‌ന

ന്യൂഡല്‍ഹി: ഭരണഘടന അനുസരിച്ചു വേണം ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് സുപ്രീം കോടതി ജഡ്ജി ബി.വി നാഗരത്ന. ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുതെന്ന് പറയേണ്ടിവരുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നല്‍സര്‍ നിയമ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച 'കോടതിയും ഭരണഘടനാ സമ്മേളനങ്ങളും'എന്ന പരിപാടിയില്‍ പ്രസംഗിക്കവേയാണ് നാഗരത്നയുടെ വിമര്‍ശനം.

ഗവര്‍ണര്‍മാര്‍ വിവാദത്തിന്റെ കേന്ദ്രമാകുന്ന പ്രവണതയാണ് സമീപകാലത്ത് കാണുന്നത്. ബില്ലുകള്‍ അംഗീകരിക്കുന്നതിലെ വീഴ്ച അല്ലെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നടപടികള്‍ കാരണം വിവാദത്തിന്റെ കേന്ദ്ര ബിന്ദുവായി ഗവര്‍ണര്‍ മാറിയിരിക്കുകയാണ്. ഗവര്‍ണറുടെ നടപടികളോ ബില്ലുകള്‍ ഒഴിവാക്കലോ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വരുന്നത് ഭരണഘടനയ്ക്കു കീഴിലെ നല്ല പ്രവണതയല്ലെന്നും അവര്‍ പറഞ്ഞു.

ഗവര്‍ണറുടേത് പദവി ഭരണഘടനാ പദവിയാണ്. ഗവര്‍ണര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഇത്തരം വിവാദങ്ങള്‍ ഇല്ലാതാകും. ഹര്‍ജികളുടെ എണ്ണം കുറയും. ഗവര്‍ണര്‍മാരോട് എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നും പറയുന്നത് തികച്ചും ലജ്ജാകരമാണ്. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് അവരോട് പറയേണ്ട സമയം അതിക്രമിച്ചു.

നേരത്തെ കേരള, തമിഴ്നാട്, തെലങ്കാന, പഞ്ചാബ് ഗവര്‍ണര്‍മാര്‍ക്കെതിരെ അതത് സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവര്‍ണര്‍മാരുടെ നടപടികള്‍ക്കെതിരെ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് നാഗരത്നയുടെ വിമര്‍ശനം.

വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക്, നേപ്പാളിലെ സുപ്രീം കോടതി ജഡ്ജി സപ്ന മല്ല, പാകിസ്ഥാന്‍ സുപ്രീം കോടതി ജഡ്ജി സയ്യിദ് മന്‍സൂര്‍ അലി ഷാ എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.