ഓസ്‌ട്രേലിയയ്ക്കു പിന്നാലെ ന്യൂസിലന്‍ഡും കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങുന്നു; വിസ നിയമങ്ങള്‍ കര്‍ശനമാക്കും

ഓസ്‌ട്രേലിയയ്ക്കു പിന്നാലെ ന്യൂസിലന്‍ഡും കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങുന്നു; വിസ നിയമങ്ങള്‍ കര്‍ശനമാക്കും

വെല്ലിങ്ടണ്‍: കുടിയേറ്റം നിയന്ത്രിക്കാന്‍ തൊഴില്‍ വിസ നിയമങ്ങള്‍ അടിയന്തരമായി പരിഷ്‌കരിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്. കഴിഞ്ഞ വര്‍ഷം വിദേശ കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെയാണ് സര്‍ക്കാര്‍ കടുത്ത തീരുമാനത്തിലേക്കു കടക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. അയല്‍ രാജ്യമായ ഓസ്‌ട്രേലിയയ്ക്കു പിന്നാലെയാണ് ന്യൂസിലന്‍ഡും വിസ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത്.

കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക, തൊഴില്‍ വിസകള്‍ക്ക് മിനിമം വൈദഗ്ധ്യവും തൊഴില്‍ പരിചയ പരിധിയും നിശ്ചയിക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ക്ക് താമസിക്കുന്നതിനുള്ള പരിധി നിലവിലെ അഞ്ചു വര്‍ഷത്തില്‍നിന്ന് മൂന്നു വര്‍ഷമായി കുറയ്ക്കുക തുടങ്ങിയ പരിഷ്‌കാരങ്ങളാണു നടപ്പാക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലുമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് കുടിയേറിയത് 1,73,000 വിദേശികളാണെന്നും ഇത്തരത്തിലുള്ള കുടിയേറ്റം തുടരുന്നത് രാജ്യത്തിന് ഉള്‍ക്കൊള്ളാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കോവിഡിനു ശേഷമാണ് കുടിയേറ്റം വര്‍ധിച്ചുതുടങ്ങിയത്.

രാജ്യത്തു സെക്കന്‍ഡറി അധ്യാപകര്‍ക്കു ക്ഷാമം നേരിടുന്നതിനാല്‍ അവരെ നിയമിക്കുമെന്ന പരോക്ഷ സൂചനയും മന്ത്രി നല്‍കി. കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ വരവിനെതുടര്‍ന്ന് അയല്‍രാജ്യമായ ഓസ്ട്രേലിയയും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു.

കുടിയേറ്റം റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്നതോടെ 10 വര്‍ഷത്തേക്കുള്ള പുതിയ ഇമിഗ്രേഷന്‍ നയമാണ് സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ നീല്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളെയും ഓസ്‌ട്രേലിയയില്‍ ജോലി തേടി പോകുന്ന വിദേശികളെയും പുതിയ നയം പ്രതികൂലമായി ബാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.