കോഴിക്കോട്: പാനൂര്‍ സ്‌ഫോടന കേസില്‍ തിരഞ്ഞെടുപ്പ് കമീഷന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് യുഡിഎഫ്. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കി. ഡിജിപി, കോഴിക്കോട് -കണ്ണൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്കുമാണ് പരാതി നല്‍കിയത്.
വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും പരാതിയുമായി രംഗത്തെത്തി. പാനൂര്‍ സ്‌ഫോടനത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ബോംബ് നിര്‍മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്നാണ് പ്രതികളായ സായൂജ്, അമല്‍ ബാബു എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ 12 പ്രതികളും സി.പി.എം പ്രവര്‍ത്തകരാണ്.
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ തുടക്കം മുതല്‍ പറഞ്ഞിരുന്നത്.
അതേസമയം കേസില്‍ അറസ്റ്റിലായവരെല്ലാം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. മാനുഷിക പരിഗണവച്ചാണ് സന്ദര്‍ശിച്ചത് എന്നായിരുന്നു ഇതില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26