ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങിനെ പാക് ജയിലില്‍ കൊലപ്പെടുത്തിയ അമീര്‍ സര്‍ഫറാസ് ലാഹോറില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങിനെ  പാക്  ജയിലില്‍ കൊലപ്പെടുത്തിയ  അമീര്‍ സര്‍ഫറാസ് ലാഹോറില്‍  അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ലാഹോര്‍: പാകിസ്ഥാനിലെ ജയിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങിന്റെ ഘാതകരില്‍ ഒരാളായ അമീര്‍ സര്‍ഫറാസ് ലാഹോറില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. അധോലോക കുറ്റവാളി ആയിരുന്ന സര്‍ഫറാസിനെ രണ്ടുപേര്‍ ചേര്‍ന്നാണ് വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2013 ലാണ് സരബ്ജിത് ലാഹോര്‍ ജയിലില്‍ കൊല്ലപ്പെടുന്നത്. അധോലോക കുറ്റവാളിയായ സര്‍ഫറാസും സഹ തടവുകാരനും ചേര്‍ന്ന് അദേഹത്തെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.

ചുടു കട്ടയും മൂര്‍ച്ചയേറിയ ആയുധങ്ങളും കൊണ്ട് ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയില്‍ സരബ്ജിത്തിനെ 2013 മെയ് മാസത്തിലാണ് ലാഹോറിലെ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷം ഹൃദയാഘാതം മൂലം മരിച്ചു.

പഞ്ചാബ് സ്വദേശിയായ സരബ്ജിത്തിനെ 1990 ലാണ് ചാരവൃത്തിയും ബോംബ് സ്ഫോടനങ്ങളിലെ പങ്കും ആരോപിച്ച് പാക് അധികൃതര്‍ അറസ്റ്റു ചെയ്യുന്നത്. ഇന്ത്യയും സരബ്ജിത്തിന്റെ ബന്ധുക്കളും പാകിസ്ഥാന്റെ ആരോപണം നിഷേധിച്ചിരുന്നു. വധ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ദീര്‍ഘകാലം പാക് ജയിലില്‍ കഴിയേണ്ടി വരികയും ചെയ്ത അദേഹം 2013 ലാണ് കൊല്ലപ്പെടുന്നത്.

സരബ്ജിത്തിന് വധശിക്ഷ വിധിച്ചത് ഇന്ത്യയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദയാഹര്‍ജികളടക്കം പല തവണ സമര്‍പ്പിക്കപ്പെട്ടെങ്കിലും അവയൊന്നും ഫലം കണ്ടിരുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.