മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അയർലണ്ടിലെത്തുന്നു: അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം മെയ് 11 ന്

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അയർലണ്ടിലെത്തുന്നു: അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം മെയ് 11 ന്

ഡബ്ലിൻ: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർത്ഥാടനം മെയ് 11 ശനിയാഴ്ച്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ ഒത്തുചേരും. അയർലണ്ടിലെ സീറോ മലബാർ സഭയുടെ 37 വി. കുർബാന സെൻ്ററുകളിലും മരിയൻ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഈ വർഷത്തെ നോക്ക് തീർത്ഥാടനത്തിനു മുഖ്യകാർമ്മികനായിരിക്കും. മാർ റാഫേൽ തട്ടിൽ ഇക്കഴിഞ്ഞ ജനുവരിയിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി സ്ഥനമേറ്റശേഷം നടത്തുന്ന ആദ്യ വിദേശയാത്രയിൽ റോമിൽ ഫ്രാൻസീസ് മാർപ്പാപ്പയേയും സന്ദർശിക്കും. 2024 മെയ് 11 ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും. തുടർന്ന് ആഘോഷമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.

വിശുദ്ധ കുർബാനയ്ക്ക് മേജർ ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികനായിരിക്കും. സീറോ മലബാർ സഭയുടെ യൂറോപ്യനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തും, അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും അയർലണ്ടിലെ മുഴുവൻ സീറോ മലബാർ വൈദീകരും സഹകാർമ്മികരായിരിക്കും. 

കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും, ബൈബിൾ ക്വിസ്സ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവരേയും അയർലണ്ടിലെ ലിവിങ് സെർട്ട് (A Level -Northern Ireland) പരീക്ഷയിലും ജൂനിയർ സെർട്ട് (GCSE -Northern Ireland) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ വലിയ കുടുംബങ്ങളേയും ഈ തീർത്ഥാടനത്തിൽ വച്ച് ആദരിക്കും.  

1879 ഓഗസ്റ്റ് 21 നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാൻ്റെ പേരിലുള്ള ദേവാലയത്തിൻ്റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു.

പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെൻ്റ് ജോസഫും, യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി.

വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും, ഫ്രാൻസീസ് മാർപാപ്പായും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്. വി. മദർ തെരേസായും നോക്ക് സന്ദർശിച്ച് പ്രാർത്ഥിച്ചിരുന്നു. കഴിഞ്ഞ വർഷം അയർലണ്ട് സന്ദർശിച്ച അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഈ പുണ്യസ്ഥലത്ത് ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു. വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർത്ഥാടകർ നോക്ക് സന്ദർശിക്കാറുണ്ട്. 

അയർലണ്ടിലെത്തുന്ന മലയാളികുടുംബങ്ങൾ പതിവായി നോക്ക് സന്ദർശിച്ചു പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും ഉച്ചയ്ക്ക് 10 മണിമുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ട്. തുടർന്ന് 12 മണിമുതൽ ആരാധനയും സീറോ മലബാർ വിശുദ്ധ കുർബാനയും നടന്നുവരുന്നു. സീറോ മലബാർ സഭയുടെ വൈദീകൻ ഈ തീർത്ഥാടനകേന്ദ്രത്തിൽ സേവനം ചെയ്യുന്നുണ്ട്.

അയർലണ്ടിലേയും, നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ സഭയുടെ 37 കുർബാന സെൻ്ററുകളിലെ അയ്യായിരത്തോളം വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കെടുക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും മാതാവിൻ്റേയും വിശുദ്ധരുടേയും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം അയർലണ്ടിലെ സീറോ മലബാർ പ്രവാസി സമൂഹത്തിൻ്റെ വിശ്വാസ പ്രഘോഷണമായിരിക്കും.

അയർലണ്ട് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃവേദി, പിതൃവേദി, അൾത്താര ബാലസഖ്യം, ചെറുപുഷപം മിഷ്യൻ ലീഗ്, സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് എന്നിവർ പ്രദക്ഷിണത്തിൽ അണിചേരും. അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്ന് ഈ വർഷം ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ നോക്ക് തീർത്ഥാടനത്തിൽ ഒരുമിച്ചുകൂടും.

സീറോ മലബാര്‍ സഭ നാഷണല്‍ പാസ്റ്ററൽ കൗൺസിലിൻ്റെ നേതൃത്വത്തില്‍ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വേണ്ട ക്രമീകരണങ്ങൾ നടന്നുവരുന്നു. 

നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.