മരിച്ചയാളെ വീല്‍ചെയറില്‍ ഇരുത്തിക്കൊണ്ടുവന്ന് ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ ശ്രമം; ബ്രസീലില്‍ യുവതി പിടിയില്‍

മരിച്ചയാളെ വീല്‍ചെയറില്‍ ഇരുത്തിക്കൊണ്ടുവന്ന് ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ ശ്രമം; ബ്രസീലില്‍ യുവതി പിടിയില്‍

റിയോ ഡി ജനീറോ: മൃതദേഹം വീല്‍ച്ചെയറില്‍ കൊണ്ടുവന്ന് ജീവനുള്ള വ്യക്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് വായ്പ തട്ടിയെടുക്കാന്‍ ശ്രമിച്ച് യുവതി. ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലാണ് സംഭവം. 68 വയസുകാരന്‍ പൗലോ റോബര്‍ട്ടോ എന്നയാള്‍ മരിച്ച് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് ഇയാളുടെ മൃതദേഹവുമായി അനന്തിരവള്‍ ബാങ്കിലെത്തിയത്. 7,000 ബ്രസീലിയന്‍ റിയാല്‍ (ഏകദേശം 2.69 ലക്ഷം രൂപ) ഇദ്ദേഹത്തിന്റെ പേരില്‍ വായ്പയെടുക്കാനായിരുന്നു ശ്രമം.

എറിക വിയേര നുനെസ് എന്ന യുവതിയാണ് പിടിയിലായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പൗലോ റോബര്‍ട്ടോയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ടാണ് യുവതി ബാങ്കിലെത്തിയത്. പൗലോ വീല്‍ചെയറിലായിരുന്നു. തുടര്‍ന്ന് ബാങ്കിലെ നടപടിക്രമങ്ങളനുസരിച്ച് പൗലോ ഒപ്പിടേണ്ട ഘട്ടമെത്തിയപ്പോഴാണ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. വീല്‍ച്ചെയറിലിരിക്കുന്ന ആളുടെ തല എറിക നേരെയാക്കി വയ്ക്കുന്നത് കണ്ടതോടെയാണ് ബാങ്ക് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. 'അങ്കിള്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? ഇതില്‍ ഒപ്പിടണം. നിങ്ങള്‍ക്കായി എനിക്ക് ഒപ്പിടാനാവില്ല' എന്ന് ജീവനില്ലാത്ത ആളോട് യുവതി പറഞ്ഞു.

വിദഗ്ധ പരിശോധനയില്‍ ഏതാനും മണിക്കൂര്‍ മുന്‍പ് ഇയാള്‍ മരിച്ചിരുന്നതായി വ്യക്തമായി. മരിച്ചയാളുടെ മൃതദേഹവുമായി ബാങ്ക് ലോണ്‍ തട്ടിയെടുക്കാന്‍ വന്നതിന് പിന്നില്‍ യുവതി തനിച്ചാണോ അതോ മറ്റാരെങ്കിലും പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിലും സമാനമായ സംഭവം നടന്നിരുന്നു. മരിച്ചയാളുടെ പെന്‍ഷന്‍ തട്ടിയെടുക്കാനായി മൃതദേഹവുമായി പോസ്റ്റ് ഓഫീസിലെത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.