കേരളത്തില്‍ കൊട്ടിക്കലാശം ഇന്ന്: പരസ്യ പ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കേരളത്തില്‍ കൊട്ടിക്കലാശം ഇന്ന്: പരസ്യ പ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് ആറിന് പരസ്യപ്രചരണം അവസാനിക്കും. എതിരാളികളോട് മാത്രമല്ല സമയത്തോടും സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണിക്കൂറുകളാണ് ഇനി ഉള്ളത്.

ഇതിനിടെ അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ എവിടെ നോക്കിയാലും രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ബൂത്ത് ഓഫീസുകള്‍ കാണാം. ആടി നില്‍ക്കുന്ന വോട്ടുകള്‍ അനുകൂലമാക്കാന്‍ വീട് വീടാന്തരം കയറുന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഉറക്കമില്ലാത്ത നാളുകളായിരുന്നു ഇന്നലെ വരെ. ഒരു മാസം നീണ്ട ആവേശത്തിന്റെ കൊട്ടിയിറക്കമാണ് ഇന്ന്.

അതേസമയം പരസ്യ പ്രചാരണത്തിന്റെ സമയപരിധി ഇന്ന് വൈകിട്ട് ആറിന് അവസാനിക്കുമ്പോള്‍ കൊട്ടിക്കലാശത്തിന്റെ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. എല്ലാവരും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് അദേഹം അറിയിച്ചു. നിശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമ വിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതു യോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ് പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ട ലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്.

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പൊലീസിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയും കര്‍ശന പരിശോധ തുടരും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.

ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വില്‍പനക്കും നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പൊലീസിന്റെയും സുരക്ഷാ വിഭാഗങ്ങളുടെയും കര്‍ശന നിരീക്ഷണത്തിലായിരിക്കും. എല്ലാതരം വാഹനങ്ങളും പരിശോധിക്കപ്പെടും.

മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുമുള്ള നിരോധനം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരും. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26 രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും എല്ലാ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന വെള്ളിയാഴ്ച കേരളമടക്കം 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിലെയും 89 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. 1210 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.