ടെഹ്‌റാന്‍: പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്ക് കപ്പലിലെ എല്ലാ ജീവനക്കാരെയും ഉടന്‍ വിട്ടയയ്ക്കുമെന്ന് ഇറാന്‍. ഈ മാസം 13നായിരുന്നു ഇസ്രയേല്‍ ശതകോടീശ്വരന്റെ ചരക്ക് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നത്. 17 ഇന്ത്യക്കാരടക്കം 25 ജീവനക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. പോര്‍ച്ചുഗീസ് പതാകയുള്ള കപ്പലിലെ ജീവനക്കാര്‍ക്ക് കോണ്‍സുലര്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും എല്ലാവരെയും ഉടന്‍ മോചിപ്പിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കപ്പലിലെ ഏക വനിതാ ജീവനക്കാരി ഡക്ക് കേഡറ്റായ മലയാളി യുവതി ടെസ ജോസഫിനെ നേരത്തെ തന്നെ ഇറാന്‍ വിട്ടയച്ചിരുന്നു. കേരളത്തില്‍ നിന്ന് ആന്‍ ടെസയെ കൂടാതെ സുമേഷ്, പി.വി ധനേഷ്, ശ്യാംനാഥ് എന്നീ മൂന്ന് മലയാളികളാണ് കപ്പലിലുണ്ടായിരുന്നത്.
ഏപ്രില്‍ 13ന് ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി ഏരീസ് ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്തിരുന്നത്. ദമാസ്‌കസില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇസ്രയേലി വ്യവസായിയുടെ സഹ ഉടമസ്ഥതയിലുള്ള എം.എസ്.സി ഏരീസ് ഇറാന്‍ പിടിച്ചെടുത്തിരുന്നത്. എന്നാല്‍ സമുദ്ര നിയമങ്ങള്‍ ലംഘിച്ചതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വാദം.
കപ്പലിലെ ഇന്ത്യക്കാരെ വിട്ടയക്കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇറാനുമായി ചര്‍ച്ച നടത്തിയിരുന്നു. മലയാളികള്‍ അടക്കം 17 ഇന്ത്യക്കാരും റഷ്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, എസ്റ്റോണിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും അടക്കം 25 ജീവനക്കാരാണ് കപ്പലിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26