ഇന്ത്യയിലേക്കു വരാനിരുന്ന ഇലോണ്‍ മസ്‌ക് ചൈനയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ഇന്ത്യയിലേക്കു വരാനിരുന്ന ഇലോണ്‍ മസ്‌ക് ചൈനയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ബെയ്ജിങ്: ബിസിനസ് സംബന്ധമായ തിരക്കുകളുടെ പേരില്‍ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍. അമേരിക്കയ്ക്കു ശേഷം ടെസ്‌ലയുടെ ഏറ്റവും വലിയ വിപണിയാണ് ചൈന. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം മാറ്റിവെച്ച് ദിവസങ്ങള്‍ക്കകമാണ് മസ്‌കിന്റെ ചൈനീസ് സന്ദര്‍ശനം. ബിസിനസ് ചര്‍ച്ചകള്‍ക്കായാണ് മസ്‌ക് ചൈനയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

ചൈന കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിന്റെ ക്ഷണപ്രകാരമാണ് മസ്‌ക് കഴിഞ്ഞ ദിവസം ബീജിങ്ങില്‍ എത്തിയത്. ചൈനയില്‍ ടെസ്‌ലയുടെ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ചര്‍ച്ചകള്‍ക്കായാണ് മസ്‌ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇലോണ്‍ മസ്‌ക് ചൈന സന്ദര്‍ശിക്കുന്നത്. ചൈനീസ് പ്രധാനമന്ത്രി ലീ ഖ്വിയാങ്ങുമായി മസ്‌ക് ചര്‍ച്ച നടത്തി.

ടെസ്‌ലയുടെ വാഹനങ്ങള്‍ ചൈനയിലെ സൈനിക കേന്ദ്രങ്ങളിലും മറ്റു ചില സര്‍ക്കാര്‍ ഓഫിസുകളിലും മുമ്പ് നിരോധിച്ചിരുന്നു. വാഹനങ്ങളിലെ കാമറകള്‍ കാരണമുണ്ടാകുന്ന സൈബര്‍ സുരക്ഷാ ആശങ്കകള്‍ കാരണമായിരുന്നു ഇത്.

വാഹന വില്‍പ്പന കുറഞ്ഞതിനാല്‍ ടെസ്ല നിരവധി മുതിര്‍ന്ന ജീവനക്കാരെയടക്കം ഈയിടെ പിരിച്ചുവിട്ടിരുന്നു. അമേരിക്കന്‍ കമ്പനിക്ക് വെല്ലുവിളിയായി നിരവധി ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് കാറുകളാണ് നിരത്തുകളില്‍ ഇടംപിടിച്ചിരിക്കുന്നത്. വില്‍പ്പന കുറഞ്ഞതോടെ യു.എസ്, ചൈന തുടങ്ങിയ പ്രധാന വിപണികളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില ടെസ്‌ല കുറച്ചിരുന്നു.

ഏപ്രില്‍ 21, 22 തീയതികളിലായിരുന്നു മസ്‌ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ചയും
നിശ്ചയിച്ചിരുന്നു. ടെസ്‌ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയില്‍ ഫാക്ടറി തുറക്കല്‍ എന്നിവയെ സംബന്ധിച്ച് മസ്‌ക് പ്രഖ്യാപനം നടത്തുമെന്നും പ്രതീക്ഷിച്ചിരുന്നു.

ഇന്ത്യയില്‍ ടെസ്‌ല 2-3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെസ്‌ലയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം വൈകുമെന്ന് ഇലോണ്‍ മസ്‌ക് അന്ന് എക്‌സില്‍ അറിയിച്ചു. ഈ വര്‍ഷം തന്നെ ഇന്ത്യയിലെത്താനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.