ലൈംഗിക വിവാദം: പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

 ലൈംഗിക വിവാദം: പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ബംഗളൂരു: ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ജെഡിഎസ് എംപിയും ഹാസന്‍ ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹുബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് അനുസരിച്ചായിരിക്കും സസ്‌പെന്‍ഷന്‍ കാലാവധിയെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

പ്രജ്വലിന്റെ പിതാവും ജെഡിഎസ് എംഎല്‍എയുമായ എച്ച്.ഡി രേവണ്ണയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്താണ് ഹാസനില്‍ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിച്ചത്. വീഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീ വനിത കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ബി.കെ സിങ്ങിനാണ് അന്വേഷണ ചുമതല. രണ്ട് വനിത ഇന്‍സ്‌പെകടര്‍മാരും അന്വേഷണ സംഘത്തിലുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന പെന്‍ഡ്രൈവുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

ജെഡിഎസ് എംപിയും എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയുടെ നിരവധി അശ്ലീല വീഡിയോകള്‍ ഹാസന്‍ ജില്ലയില്‍ പ്രചരിച്ചിരുന്നു. 2,976 വീഡിയോകള്‍ ഇത്തരത്തില്‍ പ്രചരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോകളില്‍ ഭൂരിപക്ഷവും ചിത്രീകരിച്ചിരിക്കുന്നത് മൊബൈലിലാണ്. രേവണ്ണയുടെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ വെച്ചാണ് വീഡിയോകള്‍ ചിത്രീകരിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം സഖ്യ കക്ഷിയായ ജെഡിഎസിലെ ലൈംഗിക വിവാദം ബിജെപിക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. കര്‍ണാടകയില്‍ ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം വിവാദങ്ങള്‍ മുന്നണിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.