മെമ്മറി കാര്‍ഡ് എവിടെപ്പോയി? മന്ത്രി ഗണേഷ് കുമാര്‍ ഇടപെടുന്നു; അന്വേഷണം നടത്താന്‍ കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം

മെമ്മറി കാര്‍ഡ് എവിടെപ്പോയി? മന്ത്രി ഗണേഷ് കുമാര്‍ ഇടപെടുന്നു; അന്വേഷണം നടത്താന്‍ കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി എം.ഡി പ്രമോജ് ശങ്കറിനാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആരാണ് മാറ്റിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മെമ്മറി കാര്‍ഡ് ആരോ മാറ്റിയതാകാമെന്നാണ് ഡ്രൈവര്‍ യദു പറയുന്നത്. താന്‍ ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നെന്നും ദൃശ്യങ്ങള്‍ പുറത്തുവരണമെന്നും യദു പറഞ്ഞു. തൃശൂരില്‍ നിന്ന് വണ്ടി പുറപ്പെട്ടത് മുതല്‍ ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ ആരോ കാര്‍ഡ് മാറ്റിയതാകാമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും യദു പറഞ്ഞു.

മെമ്മറി കാര്‍ഡ് കാണാതായതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. ബസില്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് പരിശോധന നടത്തും. പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം മേയറുടെ കാര്‍ കുറുകെയിട്ട് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഡ്രൈവറുടെ മുന്നിലടക്കം മൂന്ന് ക്യാമറകളാണ് ബസിലുള്ളത്.

അതേസമയം മെമ്മറി കാര്‍ഡ് കാണാതായ വിഷയത്തില്‍ പ്രതികരിക്കാനില്ലന്നായിരുന്നു മേയറുടെ പ്രതികരണം. അന്വേഷണം അതിന്റെ മുറയ്ക്ക് നടക്കട്ടെയെന്നും അന്വേഷണ വഴിയില്‍ പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.