ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി ജൂണ്‍ ഒന്നിന് ചേരുന്ന ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു നിന്നേക്കുമെന്ന് സൂചന. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മമതയുടെ നീക്കം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ജൂണ്‍ ഒന്നിന് ഇന്ത്യ സഖ്യകക്ഷികളുടെ യോഗം വിളിച്ചിട്ടുള്ളത്. അവസാന ഘട്ടമായ ജൂണ്‍ ഒന്നിന് ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളില്‍ പോളിങ് നടക്കുന്നുണ്ട്. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി, ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എന്നിവര്‍ക്ക് അവസാന ഘട്ടത്തിലാണ് വോട്ട്.
ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ നിന്ന് പാര്‍ട്ടി വിട്ടു നില്‍ക്കുന്നത്. ഇക്കാര്യം യോഗത്തിന്റെ സംഘാടകര അറിയിച്ചെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുവരെ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങളിലെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തിട്ടുണ്ട്.
അതേസമയം ബംഗാളില്‍ ഇന്ത്യ സഖ്യത്തിലെ കോണ്‍ഗ്രസുമായോ ഇടതു പാര്‍ട്ടികളുമായി സീറ്റ് ധാരണയ്ക്ക് തൃണമൂല്‍ തയ്യാറായിരുന്നില്ല. ഉത്തര്‍പ്രദേശില്‍ ഒരു സീറ്റില്‍ എസ്.പിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് മത്സരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് അവലോകനത്തിനും, ഫല പ്രഖ്യാപനത്തിനും ശേഷം സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചു ചേര്‍ത്തത്. അടുത്ത സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ചും ചര്‍ച്ച നടന്നേക്കുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു.
ഡല്‍ഹി മദ്യനയക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന് ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. ഇതുകൂടി കണക്കിലെടുത്താണ് ജൂണ്‍ ഒന്നിന് യോഗം ചേരാന്‍ തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26