ന്യൂഡല്‍ഹി: കേരളത്തില്‍ മഴ ശക്തമാകുമ്പോള്‍ കനത്ത ചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഡല്‍ഹിയില്‍ ബുധനാഴ്ച താപനില 52.9 ഡിഗ്രി സെല്‍ഷ്യസിലെത്തി റെക്കോഡിട്ടു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുന്‍ഗേഷ്പൂരിലാണ് ഇന്നലെ 50 ഡിഗ്രി സെല്‍ഷ്യസിന് മേല്‍ താപനില രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ പലയിടങ്ങളിലും താപനില മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ച് റെക്കോഡിട്ടിരിക്കുകയാണ്.
നരേലയില്‍ കഴിഞ്ഞ ദിവസം 49.9 ഡിഗ്രി സെല്‍ഷ്യസും നജാഫ്ഗഡില്‍ 49.8 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയിരുന്നു. ആര്യനഗറിലെ താപമാപിനിയില്‍ 47.7 ഡിഗ്രീയാണ് രേഖപ്പെടുത്തിയത്. 1988ല്‍ രേഖപ്പെടുത്തിയ 47.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ ഇതുവരെ ഏറ്റവുമുയര്‍ന്ന താപനില.
ഡല്‍ഹിക്ക് പുറമെ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, യു പി സംസ്ഥാനങ്ങളിലും കനത്ത ചൂട് തുടരുകയാണ്. അതേസമയം യുപിയില്‍ നോയിഡ ഉള്‍പ്പെടെ നഗരങ്ങളില്‍ ചൂടിന് നേരിയ ശമനമേകിക്കൊണ്ട് ഇന്നലെ മഴ പെയ്തു. വടക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവോടെ ഉത്തരേന്ത്യയിലെ കൊടുംചൂടിന് കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നറിയപ്പെടുന്ന കാലവര്‍ഷം ആദ്യമെത്തുക കേരളത്തിലാണ്. തുടര്‍ന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15 ഓടെ രാജ്യത്താകെ വ്യാപിക്കുകയാണ് പതിവ്. കാലവര്‍ഷം 24 മണിക്കുറിനുള്ളില്‍ കേരളത്തിലെത്തുമെന്നാണ് പ്രവചനം.
കേരളതീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26