മെക്സിക്കോയില്‍ ലോകത്തെ ആദ്യ പക്ഷിപ്പനി ബാധിച്ചുള്ള മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; ഉറവിടം കണ്ടെത്താനായില്ല

മെക്സിക്കോയില്‍ ലോകത്തെ ആദ്യ പക്ഷിപ്പനി ബാധിച്ചുള്ള മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; ഉറവിടം കണ്ടെത്താനായില്ല

ജനീവ: മനുഷ്യനില്‍ പക്ഷിപ്പനിയുടെ പുതിയ വൈറസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത്് ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 24ന് മെക്സിക്കോയില്‍ മരിച്ച 59കാരന് പക്ഷിപ്പനിയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ലോകത്താദ്യമായി എച്ച്5എന്‍2 പകര്‍ച്ച സ്ഥിരീകരിച്ച മനുഷ്യനും ഇയാള്‍ തന്നെയാണ്. അസേതമയം, അമേരിക്കയിലെ എച്ച്5എന്‍1 പടര്‍ച്ചയുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

വൈറസ് ബാധിച്ചതിന്റെ ഉറവിടം അജ്ഞാതമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സാധാരണ മനുഷ്യര്‍ക്ക് പക്ഷിപ്പനി വൈറസിന്റെ പടരുന്നതിനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. രാജ്യത്ത് ഫാമുകളിലും മറ്റും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യരിലേക്ക് എങ്ങനെ രോഗബാധ പകര്‍ന്നുവെന്നത് അജ്ഞാതമായി തുടരുകയാണെന്നും സംഘടന വ്യക്തമാക്കി.

പനി, ശ്വാസതടസം, വയറിളക്കം, ഓക്കാനം, തുടങ്ങിയ രോഗലക്ഷണങ്ങളുമായി മെക്സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 59 കാരനാണ് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 'വൈറസിന്റെ ഉറവിടം അജ്ഞാതമാണ്. മെക്സിക്കോയിലെ കോഴികളില്‍
ഇന്‍ഫ്ളുവന്‍സ എ (എച്ച്5എന്‍2) വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്' - ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ ഇന്‍ഫ്ളുവന്‍സ എ (എച്ച്5എന്‍2) വൈറസ് ബാധിച്ചതായി ലബോറട്ടറിയില്‍ സ്ഥിരീകരിച്ച ആദ്യത്തെ മനുഷ്യ കേസാണിത്. മരിച്ചയാള്‍ കോഴികളുമായോ മറ്റ് മൃഗങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. ഇയാള്‍ക്ക് ഒന്നിലധികം രോഗങ്ങള്‍ ഉണ്ടായിരുന്നു. മറ്റ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് മൂന്നാഴ്ചയോളം കിടപ്പിലായിരുന്നുവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. 59കാരന് വിട്ടുമാറാത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായി മെക്സിക്കോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് ആളുകള്‍ക്ക് പക്ഷിപ്പനി നെഗറ്റീവ് ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഫാമുകളിലും മറ്റും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യരിലേക്ക് എങ്ങനെ രോഗബാധ പകര്‍ന്നുവെന്നത് അജ്ഞാതമായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പക്ഷിപ്പനിയുടെ വ്യത്യസ്ത വകഭേദമായ എച്ച്5എന്‍1 അമേരിക്കയില്‍ പടരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കറവപ്പശുക്കളിലാണ് രോഗം പടരുന്നത്. മനുഷ്യനിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പടര്‍ന്നിട്ടില്ലെന്നും കന്നുകാലികളില്‍ നിന്നാണ് അണുബാധ പകരുന്നതെന്നും അധികൃതര്‍ അറിയിച്ചു. വൈറസുകളിലുണ്ടാവുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റം രൂക്ഷമായതിനാല്‍ യു.എസിലും ആരോഗ്യ വിഭാഗങ്ങള്‍ ജാഗ്രതയിലാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.