നീറ്റ്: 1563 പേരുടെ ഗ്രേസ് മാര്‍ക്ക് റദ്ദാക്കി; 23 ന് വീണ്ടും പരീക്ഷ

 നീറ്റ്: 1563 പേരുടെ ഗ്രേസ് മാര്‍ക്ക് റദ്ദാക്കി; 23 ന് വീണ്ടും പരീക്ഷ

ന്യൂഡല്‍ഹി: നീറ്റ് യു.ജി ഫലത്തില്‍ ഗുരുതര ക്രമക്കേടെന്ന ആക്ഷേപത്തെ തുടര്‍ന്ന് ആറ് സെന്ററുകളില്‍ പരീക്ഷയെഴുതിയ 1563 വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഈ കേന്ദ്രങ്ങളില്‍ ഈ മാസം 23ന് വീണ്ടും പരീക്ഷ നടത്തും.

യുപിഎസ്‌സി മുന്‍ ചെയര്‍മാന്‍ അധ്യക്ഷനായ നാലംഗ സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് ഇവരെ നിയോഗിച്ചത്. ഗ്രേസ് മാര്‍ക്കിനെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇന്നലെ സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ഗ്രേസ് മാര്‍ക്ക് റദ്ദാക്കുന്നതായി കേന്ദ്രം അറിയിച്ചത്.
നിര്‍ദേശങ്ങള്‍ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് അംഗീകരിച്ചു. ഹര്‍ജി തീര്‍പ്പാക്കി.

ഒഎംആര്‍ ഷീറ്റ് നല്‍കാന്‍ വൈകിയതിനാല്‍ ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ സമയം ലഭിച്ചില്ലെന്ന് കാട്ടിയായിരുന്നു ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഉത്തരമെഴുതാത്ത ചോദ്യങ്ങള്‍ മാത്രം കണക്കിലെടുത്ത് ഗ്രേസ് മാര്‍ക്ക് നല്‍കിയത് അന്യായം നടന്നെന്ന പ്രതീതിക്ക് കാരണമായെന്ന് വിലയിരുത്തിയാണ് സമിതി റദ്ദാക്കിയത്.
ഗ്രേസ് മാര്‍ക്കിലൂടെ 67 പേരാണ് ഒന്നാം റാങ്ക് നേടിയത്. അതില്‍ ആറ് പേര്‍ ഹരിയാനയിലെ സെന്ററില്‍ പരീക്ഷയെഴുതിയവരാണ്. ഗ്രേസ് മാര്‍ക്ക് പിന്‍വലിച്ചതോടെ ആറ് പേരുടെയും ഒന്നാംറാങ്ക് നഷ്ടമാകും.

ഹരിയാനയിലെ ജജ്ജര്‍, ചണ്ഡിഗര്‍, ഛത്തീസ്ഗഢ്, ഗുജറാത്തിലെ സൂറത്ത്, ബീഹാറിലെ ബഹാദൂര്‍ഗഡ്, മേഘാലയ സെന്ററുകളിലാണ് വീണ്ടും പരീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.