കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അന്തരിച്ചു

കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അന്തരിച്ചു

കോട്ടയം: പ്രശസ്‌ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി ആശാൻ(80) അന്തരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. കോവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ആലപ്പുഴ നെടുമുടിയിലെ മാത്തൂർ തറവാട്ടിൽ 1940 ഒക്ടോബർ അഞ്ചിന് ജനനം. ഗുരുവായിരുന്ന കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകളുമായി മാത്തൂർ വിവാഹം ചെയ്യ്തു . തുടർന്ന് നെടുമുടിയിൽ നിന്നു കുടമാളൂരിലെ അമ്പാടി വീട്ടിലേക്കു താമസം മാറി. സ്‌ത്രീ വേഷം കൊണ്ടു കഥകളി പ്രേമികളുടെ മനം കവർന്ന മാത്തൂരിന്റെ നളചരിതത്തിലെ ദമയന്തി, ദുര്യോധന വധത്തിലെ പാഞ്ചാലി, കർണശപഥത്തിലെ കുന്തി തുടങ്ങിയ വേഷങ്ങൾ പ്രശസ്‌തമാണ്. 

കഥകളി പരിശീലന കേന്ദ്രമായ കുടമാളൂർ കലാകേന്ദ്രത്തിൽ അധ്യാപകനും പ്രിൻസിപ്പലുമായിരുന്നിട്ടുണ്ട്. കുടമാളൂരിൽ അമ്പാടി വീട്ടിലായിരുന്നു താമസം. മാത്തൂരിന്റെ മകൻ മുരളീകൃഷ്ണൻ കഥകളി നടനാണ്. മുരളീകൃഷ്ണന്റെ മകൻ അദ്വൈത് കൃഷ്ണയും മൂത്തമകൻ ഉണ്ണിക്കൃഷ്‌ണന്റെ മകൻ നീരജ് കൃഷ്‌ണയും കഥകളി പഠിക്കുന്നു. ഭാര്യ: കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ മകൾ പരേതയായ രാജേശ്വരി.

കേന്ദ്ര– സംസ്ഥാന സംഗീതനാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.